ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അഖില ഭാരതീയ ദേശീയ ശൈക്ഷിക് മഹാസംഘ് (ABRSM) പ്രതിനിധിസംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അധ്യാപകരുടെ സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ സംഘം മന്ത്രിക്ക് മുന്നിൽ വിശദമായി അവതരിപ്പിച്ചു.
ദേശീയ പ്രസിഡന്റ് നാരായൺ ലാൽ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം, 2010-ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് നിർബന്ധമാക്കിയിട്ടുള്ള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (TET) സംബന്ധിച്ച ആശങ്കകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെ താൽപ്പര്യങ്ങളും നിയമപരമായ വശങ്ങളും മാനുഷിക പരിഗണനകളും മുൻനിർത്തി നീതിപൂർവവും പ്രായോഗികവുമായ തീരുമാനം കൈക്കൊള്ളണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. കൂടാതെ, വിക്സിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബിൽ-2025 സംബന്ധിച്ച നിർദേശങ്ങളും സംഘം മന്ത്രിക്ക് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം, അധ്യാപകരുടെ അവകാശ സംരക്ഷണം, ഗവേഷണ നിലവാരം ഉയർത്തൽ, ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ഫലപ്രദമായി നടപ്പാക്കൽ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുടിശ്ശിക വിഷയങ്ങൾ, കരിയർ അഡ്വാൻസ്മെന്റ് സ്കീമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പി.എച്ച്.ഡി. ചെയ്യുന്ന അധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകൾ, ഗവേഷണ ഗ്രാന്റുകളുടെ ലഭ്യത, ഒഴിവുള്ള തസ്തികകൾ നികത്തൽ തുടങ്ങിയ കാര്യങ്ങളിലും അടിയന്തര ഇടപെടൽ വേണമെന്ന് മഹാസംഘം അഭ്യർത്ഥിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അധ്യാപകർക്ക് കൂടുതൽ ഗവേഷണ അവസരങ്ങൾ ഒരുക്കാനും നടപടികൾ സ്വീകരിക്കണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. നാരായൺ ലാൽ ഗുപ്ത, ദേശീയ ജനറൽ സെക്രട്ടറി ഗീത ഭട്ട്, ദേശീയ സംഘാടക സെക്രട്ടറി മഹേന്ദ്ര കപൂർ, ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറി ജി. ലക്ഷ്മൺ, സീനിയർ വൈസ് പ്രസിഡന്റ് മഹേന്ദ്ര കുമാർ, ശിവാനന്ദ് സിന്ദങ്കേര, മോഹൻ പുരോഹിത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

