ന്യൂഡൽഹി: പാർലമെന്റിന്റെ ചട്ടങ്ങൾക്ക് വിധേയമായി ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ താൻ സന്നദ്ധനാണെന്നും, സഭയിൽ 24 മണിക്കൂർ വരെ നീളുന്ന ചർച്ചകൾക്ക് പോലും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
പാർലമെന്റിൽ താൻ ഹാജരാകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ അമിത് ഷാ തള്ളിക്കളഞ്ഞു. പാർലമെന്റിലെ തന്റെ ഹാജർ പരിശോധിക്കാമെന്നും താൻ ദിവസവും സഭയിലെത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതിപക്ഷം സഭയിൽ നിരന്തരം ബഹളം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, താൻ സഭയിൽ വന്നിരിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനമെന്നും അദ്ദേഹം തിരിച്ചുചോദിച്ചു.
പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ സ്പീക്കർക്ക് കത്ത് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് വരെ നീളുന്ന ചർച്ചയിൽ പങ്കെടുക്കാൻ താൻ തയ്യാറാണ്. പാർലമെന്ററി ചർച്ചകൾക്ക് കൃത്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ടെന്നും, ഗൗരവകരമായ വിഷയങ്ങൾ വെറുമൊരു പ്രസ്താവനയിലൂടെ മാത്രം ചർച്ച ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ സ്പീക്കർ അനുവദിച്ചാൽ ചോദ്യോത്തരവേള താൽക്കാലികമായി നിർത്തിവെച്ച് ചർച്ച നടത്താനും തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചു. എല്ലാ കാര്യങ്ങളും കുറിപ്പുകളെടുത്ത് ഓരോ വിഷയത്തിലും പ്രതികരിക്കുമെന്നും, ചർച്ചയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വസ്തുതകൾ വ്യക്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

