ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ 2026-നെ അതീവ ജാഗ്രത വേണ്ട വർഷമായി പ്രഖ്യാപിച്ചു. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമാകുമെന്നും, ഇത് റെക്കോർഡ് ചൂടിനും ഭക്ഷ്യവിലയിൽ വൻ വർധനവിനും ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾക്കും കാരണമാകുമെന്നും യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഈ മാറ്റം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
എൽ നിനോ സതേൺ ഓസിലേഷൻ എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ചൂടേറിയ ഘട്ടമാണ് എൽ നിനോ. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റം ഏഷ്യൻ രാജ്യങ്ങളിലെ മഴയുടെ അളവിനെ ഗണ്യമായി കുറയ്ക്കുന്നു. ജൂണിനും ഓഗസ്റ്റിനും ഇടയിൽ ഇതിന്റെ രൂപീകരണത്തിന് 80 ശതമാനവും, നവംബർ വരെ നീണ്ടുനിൽക്കാൻ 90 ശതമാനത്തിലധികം സാധ്യതയുമുണ്ടെന്ന് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. ഇത് ഇന്ത്യയുടെ കാർഷിക മേഖലയെ തകിടം മറിക്കുമെന്ന ആശങ്ക ശക്തമാണ്. ഒരു ദശകത്തിനിടയിലെ ഏറ്റവും ദുർബലമായ മൺസൂണിനാകും രാജ്യം സാക്ഷ്യം വഹിക്കുകയെന്നും, ഇത് നെല്ല് അടക്കമുള്ള പ്രധാന ഖാരിഫ് വിളകളുടെ ഉൽപാദനത്തെയും ജലസേചന സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് പുറമെ, ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം വളം വിലയിലുണ്ടായ വർധനവ് ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. രാജ്യത്തെ കാർഷിക ഹൃദയഭൂമിയായ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വരൾച്ചാഭീഷണി ഏറ്റവും കൂടുതൽ നിലനിൽക്കുന്നത്. സോയാബീൻ, കരിമ്പ് തുടങ്ങിയ വിളകളുടെ ഉൽപാദനത്തെയും ഇത് സാരമായി ബാധിക്കും. അതിരൂക്ഷമായ ചൂടും ജലക്ഷാമവും ആരോഗ്യമേഖലയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ ജലസംഭരണം, വരൾച്ചയെ പ്രതിരോധിക്കുന്ന വിത്തുകളുടെ വിതരണം, കാര്യക്ഷമമായ ധാന്യശേഖരണം, ചൂടിനെ പ്രതിരോധിക്കാനുള്ള പദ്ധതികൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് യുഎൻ നിർദ്ദേശിക്കുന്നു.

