ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം കേന്ദ്ര പെട്രോളിയം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിതരണത്തിലുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിച്ചതോടെയാണ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചത്.
യുദ്ധസാഹചര്യത്തിന് മുൻപ് നിലനിന്നിരുന്ന വാണിജ്യ എൽപിജി വിതരണ സംവിധാനം തന്നെ ഇനി മുതൽ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിതരണ ശൃംഖല പൂർവസ്ഥിതിയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ഇതിനകം സ്വീകരിച്ചിട്ടുള്ള ഉപഭോക്താക്കൾ നിലവിലെ സംവിധാനത്തിൽ തന്നെ തുടരണമെന്നും സർക്കാർ അറിയിച്ചു.
യുദ്ധകാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിരുന്നു. ഇത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ചെറുകിട വ്യവസായികളെയും പ്രതികൂലമായി ബാധിച്ചിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വിപണിയിൽ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത സുഗമമാകുമെന്നും ഇത് ഹോട്ടൽ വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

