ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിതരണ ശൃംഖലയെ തകിടം മറിച്ചതോടെ ഇന്ത്യയുടെ കാർഷിക മേഖല ആശങ്കയുടെ നിഴലിലാണ്. രാസവളങ്ങളുടെ ലഭ്യതയിലെ അനിശ്ചിതത്വം മൺസൂൺ കൃഷിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക കർഷകർക്കിടയിൽ ശക്തമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ജൈവകൃഷി രീതികൾ കാർഷിക മേഖലയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സം സൃഷ്ടിച്ച വിതരണ പ്രതിസന്ധി മറികടക്കാൻ, പരമ്പരാഗത അറിവും ആധുനിക കൃഷിരീതികളും സമന്വയിപ്പിച്ച് ജൈവവളങ്ങളുടെ വൻതോതിലുള്ള ഉൽപ്പാദനത്തിന് നേതൃത്വം നൽകുകയാണ് ഒരു സംഘം വനിതകൾ. ചാണകം, ശർക്കര, മാവ് തുടങ്ങിയ പ്രാദേശികമായി ലഭ്യമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവർ ജൈവവളങ്ങൾ നിർമ്മിക്കുന്നത്. ഈ സംരംഭങ്ങൾ രാസവളങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ കർഷകർക്ക് വലിയ സഹായമാകുന്നുണ്ട്. 150 മില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ജൈവവള വിപണി സുസ്ഥിര കൃഷിയിലേക്കുള്ള മാറ്റത്തോടെ പ്രതിവർഷം 10 ശതമാനം വളർച്ചയോടെ കുതിച്ചുയരുകയാണ്.
കമലേഷ് ദേവിയുടെ നേതൃത്വത്തിലുള്ള 1,050 അംഗങ്ങളുള്ള കൃഷി സംഘം ഗ്രാമീണ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. വീടുകളിൽ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകൾ ഇന്ന് കാർഷിക ഉപദേശകരും ഉൽപ്പാദകരുമായി മാറി കൃഷിരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. തങ്ങളുടെ കൃഷിയിടത്തിൽ രാസവളങ്ങളുടെ ഉപയോഗം മൂന്നിലൊന്നായി കുറയ്ക്കാൻ കഴിഞ്ഞുവെന്ന നീതു എന്ന കർഷകയുടെ സാക്ഷ്യം ഈ വനിതാ കൂട്ടായ്മയുടെ പ്രവർത്തന വിജയമാണ് വ്യക്തമാക്കുന്നത്. സർക്കാർ സബ്‌സിഡി നൽകുന്ന രാസവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ജൈവവളങ്ങൾ കർഷകർക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് പകരുന്നത്. രാസവളക്ഷാമം എന്ന പ്രതിസന്ധിയെ സുസ്ഥിര കൃഷിയിലേക്കും സ്ത്രീ ശാക്തീകരണത്തിലേക്കുമുള്ള വലിയൊരു അവസരമാക്കി മാറ്റുകയാണ് രാജ്യത്തെ ഈ വനിതാ കർഷകർ.

