നോയിഡ: ഡൽഹി-എൻസിആർ മേഖലയിലെ മൂന്നാമത്തെ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ) ജൂൺ 15 മുതൽ വാണിജ്യ സർവീസുകൾ ആരംഭിക്കും. ലഖ്‌നൗവിലേക്കായിരിക്കും ഇവിടെ നിന്നുള്ള ആദ്യ വിമാനം പറന്നുയരുകയെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ജൂൺ 15-ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യോമയാന മന്ത്രാലയത്തിലെയും ഡിജിസിഎയിലെയും ഉദ്യോഗസ്ഥരും നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പ്രതിനിധികളും സിഇഒയും പങ്കെടുക്കും. മാർച്ച് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ആദ്യ വിമാനക്കമ്പനി ഇൻഡിഗോ ആയിരിക്കും. ആദ്യ ദിനത്തിൽ ലഖ്‌നൗ, ബെംഗളൂരു നഗരങ്ങളിലേക്കാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഫ്ലൈറ്റ് 6ഇ 2278 രാവിലെ 7.05-ന് ലഖ്‌നൗവിൽ നിന്ന് പുറപ്പെട്ട് 8.05-ന് നോയിഡയിലെത്തും. തുടർന്ന് രാവിലെ 8.35-ന് നോയിഡയിൽ നിന്ന് പുറപ്പെട്ട് 11.05-ന് ബെംഗളൂരുവിലിറങ്ങും. വരും ദിവസങ്ങളിൽ ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങൾക്കും അമൃത്സർ, ചണ്ഡീഗഢ്, ധർമ്മശാല, ജയ്പൂർ, ലഖ്‌നൗ, നവി മുംബൈ, പന്ത്നഗർ, ശ്രീനഗർ തുടങ്ങിയ നഗരങ്ങൾക്കും ഉൾപ്പെടെ രാജ്യത്തെ 16-ലധികം കേന്ദ്രങ്ങളിലേക്ക് നോയിഡയിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇതിനായുള്ള ബുക്കിങ് ഘട്ടംഘട്ടമായി ആരംഭിച്ചിട്ടുണ്ട്.
വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിന്റെ പ്രവർത്തന സജ്ജത പരിശോധിക്കുന്നതിനുള്ള ‘എയർക്രാഫ്റ്റ് ടേൺഎറൗണ്ട് ട്രയൽ’ ജൂൺ 9-ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇൻഡിഗോയുമായി സഹകരിച്ചായിരുന്നു ഈ പരീക്ഷണം. വിമാനങ്ങൾ കൃത്യമായി പാർക്ക് ചെയ്യാൻ പൈലറ്റുമാരെ സഹായിക്കുന്ന വിഷ്വൽ ഡോക്കിങ് ഗൈഡൻസ് സിസ്റ്റം, പാസഞ്ചർ ബോർഡിങ് ബ്രിഡ്ജുകൾ, ഗ്രൗണ്ട് പവർ സിസ്റ്റം എന്നിവയുടെ പ്രവർത്തനം ഈ ട്രയലിലൂടെ വിലയിരുത്തി. കൂടാതെ ലഗേജ് കൈകാര്യം ചെയ്യൽ, കാർഗോ പ്രവർത്തനങ്ങൾ, ഇൻ-ഫ്‌ളൈറ്റ് കാറ്ററിങ്, വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കൽ എന്നിവയും പരീക്ഷിച്ചു. ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം, റിക്വയർഡ് നാവിഗേഷൻ പെർഫോമൻസ് എന്നീ ലാൻഡിങ് പ്രക്രിയകളുടെ പുനഃപരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് സുഗമമായ അനുഭവം ഉറപ്പാക്കാനാണ് ഇത്തരം വിപുലമായ പരീക്ഷണങ്ങൾ നടത്തിയതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

