ലഖ്നൗ: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് (NEET UG 2026) പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി വൻ യാത്രാ ഇളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (UPSRTC) ബസുകളിൽ പരീക്ഷാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഡ്മിറ്റ് കാർഡ് കാണിച്ച് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം ഉണ്ടാകാതിരിക്കാൻ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തെ 59 ജില്ലകളിലായി ഏകദേശം 3.5 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പുനഃപരീക്ഷ എഴുതാൻ എത്തുന്നത്. മറ്റ് ജില്ലകളിൽ നിന്നും ദീർഘദൂരം സഞ്ചരിച്ചെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് താമസ സൗകര്യം ലഭ്യമല്ലെങ്കിൽ, അവർക്കായി താൽക്കാലിക താമസസൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ നടപടികളുടെ സുതാര്യതയും വിശ്വാസ്യതയും പൂർണ്ണമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പരീക്ഷാ കേന്ദ്രങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജവാർത്തകളോ തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ സൈബർ സെല്ലിനും പോലീസിനും സർക്കാർ നിർദ്ദേശം നൽകി. പരീക്ഷാ നടത്തിപ്പിൽ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം, പോലീസ്, മറ്റ് അനുബന്ധ വകുപ്പുകൾ എന്നിവർ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗാർത്ഥികൾക്ക് ആശങ്കയില്ലാതെ പരീക്ഷയിൽ പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

