കൊച്ചി: ഇന്ത്യൻ തൊഴിൽ വിപണിയിൽ നിർണ്ണായകമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് സ്‌കെയിലറിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. സോഫ്റ്റ്‌വെയർ വികസന മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഇന്ന് നേതൃത്വം, കൺസൾട്ടിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, മാനവ വിഭവശേഷി തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. എഐ പഠിക്കുന്നവരിൽ 25 ശതമാനവും സാങ്കേതികേതര പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. ഒരു സ്പെഷ്യലൈസ്ഡ് സ്‌കിൽ എന്നതിലുപരി, ഏതു മേഖലയിലും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന അടിസ്ഥാന യോഗ്യതയായി എഐ മാറിയെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
എഐ അപ്‌സ്‌കില്ലിംഗ് വഴി കരിയറിൽ വലിയ കുതിച്ചുചാട്ടമാണ് പ്രൊഫഷണലുകൾക്ക് ലഭിക്കുന്നത്. പരിശീലനം നേടിയവർക്ക് ശരാശരി 147 ശതമാനം ശമ്പള വർദ്ധനവ് ലഭിക്കുമ്പോൾ, കരിയറിന്റെ തുടക്കത്തിലുള്ളവർക്ക് അത് 155 ശതമാനം വരെയാകുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയം വനിതകളുടെ മുന്നേറ്റമാണ്. എഐ മേഖലയിലേക്ക് ചുവടുമാറിയ സ്ത്രീകൾ ശരാശരി 145 ശതമാനം ശമ്പള വർദ്ധനവ് നേടിയപ്പോൾ, ക്വാളിറ്റി അഷ്വറൻസ് രംഗത്തുള്ള വനിതകൾ 574 ശതമാനം വരെ വളർച്ച കൈവരിച്ച് ചരിത്രം കുറിച്ചു.
എഐ പ്രതിഭകൾ വൻ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങൾക്കൊപ്പം ലഖ്‌നൗ, ജയ്പൂർ, പട്‌ന, ഇൻഡോർ, കോയമ്പത്തൂർ, നാഗ്പൂർ തുടങ്ങിയ ടയർ-2 നഗരങ്ങളിൽ നിന്നും എഐ പഠിക്കാനെത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ചെറുനഗരങ്ങൾ കൂടി എഐ ഹബ്ബുകളായി മാറുന്നത് തൊഴിൽ അവസരങ്ങളുടെ ജനാധിപത്യവൽക്കരണത്തെയാണ് അടയാളപ്പെടുത്തുന്നത്. വൈസ് പ്രസിഡന്റുമാർക്കും ചീഫ് എക്സിക്യൂട്ടീവുകൾക്കും പ്രതിവർഷം ശരാശരി 33 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന സാഹചര്യം എഐ അപ്‌സ്‌കില്ലിംഗിലൂടെ സാധ്യമാകുന്നുണ്ട്. കമ്പനികൾ ദൈനംദിന പ്രവർത്തനങ്ങളിൽ എഐയെ വ്യാപകമായി സംയോജിപ്പിക്കുന്നതോടെ, വരും വർഷങ്ങളിലും തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

