വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ആദ്യ മാസങ്ങളിൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം പ്രതീക്ഷിക്കുന്നതെന്നും അതിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വാഷിങ്ടണിൽ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഈ വർഷം അവസാനത്തോടെ താൻ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ ബന്ധം അതീവ ശക്തമാണെന്ന് റൂബിയോ അഭിപ്രായപ്പെട്ടു. ഇരു നേതാക്കളുടെയും അടുത്ത ബന്ധം ഇന്ത്യ-അമേരിക്ക തന്ത്രപ്രധാന പങ്കാളിത്തത്തിന് കൂടുതൽ ഊർജം പകരുന്നതാണ്. ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളികളിലൊന്നാണെന്നും നയതന്ത്ര ബന്ധങ്ങളിൽ ഈ സൗഹൃദം നിർണായകമായ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നും, ഉടൻ തന്നെ ഇതൊരു യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റൂബിയോ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആഗോള സ്വാധീനം വർധിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം നിർണായകമാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഊർജ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാനും ധാരണയായിട്ടുണ്ട്. ഹെവി ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ഇന്ത്യയുടെ ശേഷി ഇരുരാജ്യങ്ങളുടെയും ഊർജ പങ്കാളിത്തത്തിന് വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത്. ട്രംപിന്റെ സന്ദർശനം യാഥാർഥ്യമായാൽ, 2020 ഫെബ്രുവരിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനവും രണ്ടാം പ്രസിഡൻഷ്യൽ കാലയളവിലെ ആദ്യ ഔദ്യോഗിക സന്ദർശനവുമായി അത് മാറും. ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതായിരിക്കും ഈ സന്ദർശനമെന്നാണ് നയതന്ത്ര വൃത്തങ്ങളുടെ വിലയിരുത്തൽ.

