തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. 2025-ൽ ശബരിമലയിലെ സ്വർണ്ണപ്പാളികൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയിൽ ക്രമക്കേട് നടന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം കൂടുതൽ ശക്തമാക്കി. സംഭവസമയത്ത് അധികാരത്തിലുണ്ടായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് നീക്കം.
ഇതിന്റെ ഭാഗമായി കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പൊലീസ് ആസ്ഥാനത്ത് എഡിജിപി എച്ച്. വെങ്കിടേഷ്, എസ്.പി. ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ ആറു മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, 2019-ൽ സ്വർണ്ണം പൂശി തിരിച്ചെത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെയും മറ്റ് സ്വർണ്ണപ്പാളികളുടെയും ഭാഗങ്ങൾ 2025-ലും വീണ്ടും ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയിരുന്നു. അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലത്താണ് ഈ നടപടികൾ നടന്നത്. ഈ ഇടപാടിലെ ക്രമക്കേടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്.
ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്നും തിങ്കളാഴ്ച തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 2019-ലെ സ്വർണ്ണം മോഷ്ടിച്ച കേസിലെ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികളും അന്വേഷണ പുരോഗതിയും കോടതിയെ അറിയിക്കും. ഇതിനൊപ്പം 2025-ലെ ഇടപാടിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ ഹൈക്കോടതിയുടെ അനുമതി തേടാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. അനുമതി ലഭിച്ചാൽ ഈ സംഭവത്തിൽ മൂന്നാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്യപ്പെടുകയും അന്നത്തെ ദേവസ്വം ബോർഡ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യും.

