ന്യൂഡൽഹി: വരും മൂന്ന് മുതൽ നാല് പതിറ്റാണ്ടുകാലം വിദ്യാർഥികൾ കൈക്കൊള്ളുന്ന തീരുമാനങ്ങളാകും വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ദിശ നിർണയിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തലമുറയ്ക്കും അതത് കാലഘട്ടത്തിന്റേതായ വെല്ലുവിളികളും ദേശീയ ഉത്തരവാദിത്വങ്ങളുമുണ്ട്. ഐഐടി ഡൽഹിയുടെ 57-ാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനക്കുതിപ്പിന് അടിത്തറയാകുന്നത് വരും വർഷങ്ങളിൽ വിദ്യാർഥികൾ നടത്തുന്ന പ്രവർത്തനങ്ങളാണ്. അതിനാൽ വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം, ഓരോ തീരുമാനവും രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടും എന്ന് ചിന്തിക്കണമെന്ന് വിദ്യാർഥികളോട് മോദി ആഹ്വാനം ചെയ്തു. ലോകവും സാങ്കേതികവിദ്യയും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തുടർച്ചയായി പഠിക്കാനും പുതിയ അറിവുകൾ നേടാനുമുള്ള ജിജ്ഞാസ നിലനിർത്തുന്നവർക്ക് മാത്രമെ മുന്നേറാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അടുത്ത മൂന്ന് പതിറ്റാണ്ടിനിടെയുണ്ടാകുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്. അതിനാൽ പുതിയ സാഹചര്യങ്ങളെയും വെല്ലുവിളികളെയും തുറന്ന മനസ്സോടെ സ്വീകരിക്കാൻ തയ്യാറാകണം. അത്തരം സമീപനം പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാൻ സഹായിക്കും. രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കായുള്ള ശ്രമങ്ങളും യുവാക്കൾക്കായി തുറന്നുവരുന്ന പുതിയ സാധ്യതകളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ സാങ്കേതിക-വ്യാവസായിക മേഖല അതിവേഗം വളരുകയാണ്. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യയുടെ യുവാക്കളുടെ കൈകളാൽ നിർമ്മിക്കപ്പെടുന്ന കാലമാണ് വരാനിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

