ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാരയുടെ വിലയിൽ വർധനവ്. ഇന്ത്യയിലെ വിപണിയിൽ 30,000 രൂപ വരെയാണ് വാഹനത്തിന്റെ വിവിധ വകഭേദങ്ങൾക്ക് കമ്പനി വില വർദ്ധിപ്പിച്ചത്. 2026 ഫെബ്രുവരിയിൽ വിപണിയിൽ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ആദ്യ വില പരിഷ്കരണമാണിത്. അടിസ്ഥാന വകഭേദങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മോഡലുകൾക്കും ഈ വില വർധന ബാധകമായിരിക്കും.
ഈ വർഷമാണ് ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് മാരുതി സുസുക്കി ഔദ്യോഗികമായി ചുവടുവെച്ചത്. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വകഭേദങ്ങൾക്ക് പുറമെ, കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി അവതരിപ്പിച്ച ബേസ് മോഡലിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 15.99 ലക്ഷം രൂപ മുതലാണ് ഇ-വിറ്റാരയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വർധിച്ചുവരുന്ന ഉൽപാദന ചെലവുകളാണ് വില ഉയർത്താൻ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ടോപ്പ്-എൻഡ് ആൽഫ വേരിയന്റിന് 20,000 രൂപ വരെയാണ് വർധിപ്പിച്ചത്.
ഒറ്റ ചാർജിൽ 543 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇ-വിറ്റാര, വിപണിയിൽ മഹീന്ദ്ര ബിഇ 6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് ഇവി, ടാറ്റ സിയറ ഇവി തുടങ്ങിയവയുമായി നേരിട്ട് മത്സരിക്കുന്നു. ഭാരത് എൻസിഎപിയുടെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള വാഹനം, ലെവൽ 2 എഡിഎഎസ്, ഏഴ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് നിരത്തിലെത്തുന്നത്. ബേസ് മോഡലുകൾക്കായി ബാറ്ററി സബ്‌സ്‌ക്രിപ്ഷൻ സൗകര്യവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

