ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി (NEET UG) പുനഃപരീക്ഷ ഇന്ന് നടക്കും. പരീക്ഷാ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) രാജ്യവ്യാപകമായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ആകെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
മേയ് മാസത്തിൽ നടന്ന ആദ്യ പരീക്ഷ ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്ന് റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ ഇത്തവണ അതീവ ജാഗ്രതയാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ശനിയാഴ്ച രാജ്യവ്യാപകമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. 95,000-ത്തിലധികം പരീക്ഷാ മുറികളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. ഓരോ മുറിയിലും സിസിടിവി നിരീക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ദേശീയ, സംസ്ഥാന തലങ്ങളിലെ നിയന്ത്രണ സംവിധാനങ്ങൾക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയവും പരീക്ഷാ നടപടികൾ നിരീക്ഷിക്കും. കൂടാതെ, എഐ (AI) അധിഷ്ഠിത സാങ്കേതിക സംവിധാനങ്ങളും നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഓരോ പരീക്ഷാ കേന്ദ്രത്തിലും 40 മുതൽ 50 വരെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്താകെ 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 2 മണി മുതൽ 5.15 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷാർഥികൾക്ക് രാവിലെ 11.30 മുതൽ കേന്ദ്രങ്ങളിൽ പ്രവേശിക്കാം. എന്നാൽ, ഉച്ചയ്ക്ക് 1.30-ന് ശേഷം എത്തുന്നവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.

