ബംഗളൂരു: സൊമാറ്റോയും സ്വിഗ്ഗിയും അടക്കിവാഴുന്ന ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടും കടന്നുവരുന്നു. ഫാസ്റ്റ് ഡെലിവറിക്കായി ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്പനി പുതിയൊരു വെല്ലുവിളി ഏറ്റെടുക്കുന്നത്. ഫുഡ് ഡെലിവറി വിപണിയിലേക്ക് കടക്കുന്ന കാര്യം ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ തന്നെ പുതിയ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും.
തുടക്കത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാകും സേവനം ആരംഭിക്കുക. ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം, ഘട്ടം ഘട്ടമായി രാജ്യവ്യാപകമായി സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി പ്രധാന ഫ്ലിപ്കാർട്ട് ആപ്ലിക്കേഷന് പുറമെ പ്രത്യേകമായി ഒരു സ്റ്റാൻഡലോൺ ആപ്പും കമ്പനി ഒരുക്കുന്നുണ്ട്. സ്വന്തമായി വലിയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള ചെലവുകൾ ഒഴിവാക്കാൻ, കേന്ദ്ര സർക്കാരിന്റെ ഒപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) പ്ലാറ്റ്ഫോമുമായാണ് ഫ്ലിപ്കാർട്ട് കൈകോർത്തിരിക്കുന്നത്. ഒഎൻഡിസി വഴി പ്രാദേശിക റെസ്റ്റോറന്റുകളുടെയും ഡെലിവറി പങ്കാളികളുടെയും വിപുലമായ ശൃംഖലയെ പരമാവധി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
റാപ്പിഡോയുടെ സീറോ കമ്മീഷൻ മോഡലായ ഒൺലി, സൊമാറ്റോയുടെ ബിസ്ട്രോ തുടങ്ങിയ പുതിയ ആശയങ്ങൾ വിപണിയിൽ കടുത്ത മത്സരം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഫ്ലിപ്കാർട്ട് വലിയ ശുഭാപ്തിവിശ്വാസത്തിലാണ്. ടയർ-2, ടയർ-3 നഗരങ്ങളിലെ ശക്തമായ സ്വാധീനവും, മൊത്തം ഉപയോക്തൃ അടിത്തറയുടെ 40 ശതമാനത്തിലധികം വരുന്ന യുവജനങ്ങളുടെ പിന്തുണയും വിപണിയിൽ തങ്ങൾക്ക് വലിയ മുൻതൂക്കം നൽകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിലെ ഓൺലൈൻ ഭക്ഷണ വിതരണ വിപണിയിൽ വൻ മാറ്റങ്ങൾക്കാണ് ഫ്ലിപ്കാർട്ടിന്റെ ഈ വരവ് വഴിയൊരുക്കുക.

