ഗുരുവായൂർ: ബുധനാഴ്ച മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി വിപണിയിൽ, വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ ഉണ്ടായ കനത്ത ലാഭമെടുപ്പ് രാവിലത്തെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി. ബാങ്കിംഗ്, എഫ്.എം.സി.ജി മേഖലകളുടെയും റിലയൻസിന്റെയും കരുത്തിൽ ഒരു ഘട്ടത്തിൽ സൂചികകൾ വലിയ കുതിപ്പ് നടത്തിയെങ്കിലും, ഉയർന്ന നിലവാരത്തിൽ വിപണിക്ക് തുടരാൻ സാധിച്ചില്ല. സെൻസെക്സ് 64 പോയിന്റ് ഉയർന്ന് 73,983 എന്ന നിലയിലും, നിഫ്റ്റി 27 പോയിന്റ് കുറഞ്ഞ് 23,214 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ ഉടലെടുത്ത പിരിമുറുക്കം, വിദേശ നിക്ഷേപകരുടെ തുടർച്ചയായ വൽപ്പന, മിഡ്ക്യാപ്-സ്‌മോൾക്യാപ് ഓഹരികളിലെ തളർച്ച എന്നിവയാണ് വിപണിയെ താഴേക്ക് നയിച്ചത്. വ്യാപാരത്തിനിടയിൽ നിഫ്റ്റി 23,400 എന്ന സുപ്രധാന പ്രതിരോധ നിലവാരം മറികടന്ന് മുന്നേറിയിരുന്നുവെങ്കിലും, അവസാന മണിക്കൂറിലെ ശക്തമായ വൽപ്പന സമ്മർദ്ദം സൂചികയെ ഇന്നത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിച്ചു. ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും, പണപ്പെരുപ്പത്തിനും ഊർജ്ജ പ്രതിസന്ധിക്കും കാരണമാകുമെന്ന ഭീതിയും നിക്ഷേപകരെ കൂടുതൽ ജാഗ്രതയുള്ളവരാക്കി.
ഡെയ്ലി ചാർട്ട് പ്രകാരം നിഫ്റ്റി 50 സൂചിക ഇപ്പോഴും ഡൗൺട്രെൻഡിലാണ് തുടരുന്നത്. ചാർട്ടിലെ ട്രെൻഡ്ലൈൻ, സൂപ്പർട്രെൻഡ് റെസിസ്റ്റൻസ് സോൺ എന്നിവയ്ക്ക് താഴെയാണ് സൂചിക വ്യാപാരം നടത്തുന്നത്. 23,100 – 23,250 എന്ന സപ്പോർട്ട് സോണിനുള്ളിൽ നിഫ്റ്റി കൺസോളിഡേറ്റ് ചെയ്യുമ്പോൾ, 23,415 എന്ന പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്താൽ മാത്രമേ വിപണിയിൽ ഹ്രസ്വകാല റിക്കവറി പ്രതീക്ഷിക്കാൻ സാധിക്കൂ. ബ്രോഡർ മാർക്കറ്റിന്റെ പിന്തുണയില്ലാത്തതും, അഡ്വാൻസ്-ഡിക്ലൈൻ റേഷ്യോയിലെ നെഗറ്റീവ് പ്രവണതയും വിപണിയിൽ മൊത്തത്തിലുള്ള വിൽപ്പന സമ്മർദ്ദം ശക്തമാണെന്ന് വ്യക്തമാക്കുന്നു.

