ഡെറാഡൂൺ: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ഏകോപിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി നിർണായക തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന അംഗീകാര ചട്ടങ്ങൾ–2026-ന് സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകി.
പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അംഗീകാരവും പ്രവർത്തന മേൽനോട്ടവും ഉത്തരാഖണ്ഡ് സ്‌റ്റേറ്റ് അതോറിറ്റി ഫോർ മൈനോരിറ്റി എഡ്യൂക്കേഷൻ (USAME)-ന്റെ കീഴിലാകും. ഈ വർഷം ജൂലൈ ഒന്നുമുതൽ അതോറിറ്റി പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ മദ്രസകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന മദ്രസ ബോർഡിന് പകരമായി, എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേൽനോട്ടച്ചുമതല ഇനി USAME നിർവഹിക്കും.
പുതിയ സംവിധാനപ്രകാരം, മദ്രസകൾ ഉത്തരാഖണ്ഡ് ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷനിൽ നിന്ന് ആദ്യം അഫിലിയേഷൻ നേടണം. തുടർന്ന്, 2026-ലെ പുതിയ ചട്ടങ്ങൾ പ്രകാരം USAME-ൽ നിന്ന് അംഗീകാരം നിർബന്ധമായും ലഭ്യമാക്കണം. വിദ്യാഭ്യാസ മേഖലയിൽ സുതാര്യതയും അക്കാദമിക നിലവാരവും ഉറപ്പാക്കുകയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഏകീകൃത മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കുമെന്നും സർക്കാർ അറിയിച്ചു.

