ന്യൂഡൽഹി: 2026 സെപ്റ്റംബറിന് ശേഷവും ഇന്ത്യയിൽ നിന്നുള്ള മാംസ, മത്സ്യബന്ധന ഉൽപന്നങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരാൻ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മത്സ്യ ഉൽപന്നങ്ങൾ, മുട്ട, തേൻ, മൃഗമാംസം തുടങ്ങിയവ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്ക് തടസ്സമില്ലാതെ കയറ്റി അയക്കാൻ സാധിക്കും. ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി വർധിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ കണക്കിലെടുത്ത് യൂറോപ്യൻ യൂണിയൻ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് പിന്നാലെയാണ് ഈ നിർണായക തീരുമാനം.
2026 സെപ്റ്റംബർ മുതൽ പരിഷ്കരിച്ച പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. യൂറോപ്പിലേക്ക് മൃഗജന്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് കൂടുതൽ കർശനമായ മാനദണ്ഡങ്ങളാണ് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ നിബന്ധനകൾ പാലിക്കാൻ യോഗ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയതോടെയാണ് കയറ്റുമതി തുടരാനുള്ള അവസരം കൈവന്നത്. നിലവിൽ ഇന്ത്യയിൽ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് കയറ്റി അയക്കുന്ന മത്സ്യത്തിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും വാർഷിക മൂല്യം ഏകദേശം 1.59 ബില്യൺ യു.എസ് ഡോളറാണ്. അതിനാൽ ഈ നിയമ പരിഷ്കരണം രാജ്യത്തെ മത്സ്യബന്ധന മേഖലയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും.
യൂറോപ്യൻ യൂണിയൻ അംഗീകരിച്ച സ്ഥാപനങ്ങളുമായി ചേർന്ന് കയറ്റുമതി ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും കർശനമായി ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനായി എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിലും സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയും (എംപിഇഡിഎ) സംയുക്തമായി പ്രവർത്തിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണനിലവാര പരിശോധനകൾ തുടരുന്നത് വഴി ഇന്ത്യയുടെ കയറ്റുമതി രംഗത്ത് കൂടുതൽ സുസ്ഥിരത ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

