ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയിൽ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയറോസ്പേസ്. കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ വിക്ഷേപണ വാഹനമായ ‘വിക്രം-1’ റോക്കറ്റിന്റെ ഒന്നാം ഘട്ടം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നമ്പർ വിക്ഷേപണ തറയിൽ വിജയകരമായി സ്ഥാപിച്ചു. ഇതോടെ, പൂർണമായും സ്വകാര്യ മേഖല രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഒരു ഓർബിറ്റൽ റോക്കറ്റ്, ഐഎസ്ആർഒയുടെ വിക്ഷേപണ തറയിൽ വിക്ഷേപണത്തിനായി സജ്ജമാകുന്ന ചരിത്രനിമിഷത്തിന് രാജ്യം സാക്ഷ്യം വഹിച്ചു.
റോക്കറ്റിന്റെ ഭീമൻ ഘടകങ്ങൾ അത്യാധുനിക ക്രെയിനുകളുടെ സഹായത്തോടെ മില്ലിമീറ്റർ കൃത്യതയോടെ വിക്ഷേപണ തറയിൽ ഉറപ്പിക്കുന്ന ദൃശ്യങ്ങൾ കമ്പനി പുറത്തുവിട്ടു. റോക്കറ്റ് സ്റ്റാക്കിംഗ് വിജയകരമായി പൂർത്തിയായതോടെ, ഇനി ഇലക്ട്രിക്കൽ, മെക്കാനിക്കൽ സംവിധാനങ്ങളുടെ അന്തിമ പരിശോധനകളും ഇന്ധനം നിറയ്ക്കാനുള്ള ഒരുക്കങ്ങളും നടക്കും. ഇതിനുശേഷമായിരിക്കും വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ ആരംഭിക്കുക. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള മൾട്ടി-സ്റ്റേജ് റോക്കറ്റാണ് വിക്രം-1. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ സ്മരണാർത്ഥമാണ് റോക്കറ്റിന് ഈ പേര് നൽകിയിരിക്കുന്നത്.
2022 നവംബറിൽ ‘വിക്രം-എസ്’ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ചരിത്രം കുറിച്ച സ്‌കൈറൂട്ടിന്റെ ഏറ്റവും വലിയ വാണിജ്യ ദൗത്യമാണിത്. ഈ വിക്ഷേപണം വിജയകരമായാൽ ആഗോള വാണിജ്യ ബഹിരാകാശ വിപണിയിൽ ഇന്ത്യൻ സ്വകാര്യ കമ്പനികളുടെ സാന്നിധ്യം കൂടുതൽ ശക്തമാകും. സ്വകാര്യ ബഹിരാകാശ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളുടെ ഭാഗമായി ഐഎസ്ആർഒയുടെ വിക്ഷേപണ സൗകര്യങ്ങൾ സ്വകാര്യ സ്റ്റാർട്ടപ്പുകൾക്കായി തുറന്നുനൽകിയതാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. ഇന്ത്യയുടെ ബഹിരാകാശ സ്വയംപര്യാപ്തതയ്ക്കും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കും വലിയ കരുത്ത് പകരുന്ന ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

