കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുഡിഎഫും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നതായി വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുനമ്പം വിഷയത്തിൽ ഔദ്യോഗികമായി ഒരു ചർച്ച പോലും നടന്നിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിനുള്ളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് മുനമ്പം നിവാസികൾക്ക് നൽകിയ ഉറപ്പ്. എന്നാൽ, യുഡിഎഫ് ഭരണം ഏറ്റെടുത്തിട്ട് ഒന്നരമാസത്തിലധികം പിന്നിട്ടിട്ടും വിഷയത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന് സർക്കാർ ഇതുവരെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് കെ.എസ്. ഹംസ ചൂണ്ടിക്കാട്ടി. വഖഫ് അല്ലെന്ന വി.ഡി. സതീശന്റെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. വഖഫ് ബോർഡിനെതിരായ നിലപാട് സ്വീകരിക്കാൻ മുസ്ലിം ലീഗിന് കഴിയില്ലെന്നും, ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോടതിയിൽ നിലനിൽക്കുന്ന വിഷയത്തിൽ സർക്കാരിന് എങ്ങനെയാണ് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. വഖഫ് ഭൂമി സംബന്ധിച്ച് വകുപ്പ് മന്ത്രിയും സമാനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ മുസ്ലിം ലീഗ് തങ്ങളുടെ നിലപാട് പൊതുസമൂഹത്തോട് വ്യക്തമാക്കാൻ തയ്യാറാകണമെന്നും കെ.എസ്. ഹംസ ആവശ്യപ്പെട്ടു. മുനമ്പം ഉൾപ്പെടെയുള്ള ഏകദേശം 400-ഓളം പ്രോപ്പർട്ടികൾ സംബന്ധിച്ച് വഖഫ് ബോർഡ് സ്വീകരിച്ച നിലപാടുകൾ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയ പ്രസ്താവനകൾക്കപ്പുറം സുതാര്യമായ ചർച്ചകളും നടപടികളും അനിവാര്യമാണെന്ന സൂചനയാണ് വഖഫ് ബോർഡ് ചെയർമാൻ നൽകുന്നത്

