മാവേലിക്കര: മലയാളത്തിലെ ആദ്യകാല ബ്ലോഗർമാരിലൊരാളും ശ്രദ്ധേയനായ കഥാകൃത്തുമായ ജി. അശോക് കുമാർ കർത്ത (64) അന്തരിച്ചു. ചെട്ടികുളങ്ങര കൈത തെക്ക് ‘ആനകോട്’ വസതിയിലായിരുന്നു അന്ത്യം. കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം വിരമിച്ചത്. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ മുൻ സൂപ്രണ്ടായിരുന്ന ഡോ. എൻ. ജി. കർത്തയുടെ മകനാണ്.
സാഹിത്യരംഗത്ത് സജീവമായിരുന്ന അദ്ദേഹം മാവേലിക്കരയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ആൾകൂട്ടം’ ലിറ്റിൽ മാഗസിന്റെ പത്രാധിപസമിതി അംഗമായിരുന്നു. 1983-84 വർഷങ്ങളിലെ മാതൃഭൂമി സാഹിത്യ മത്സരത്തിൽ ചെറുകഥയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. കൂടാതെ നിരവധി കഥകൾ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യകാല ബ്ലോഗുകളിൽ ശ്രദ്ധേയമായ ‘അക്ഷരക്കഷായം’ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. സാമൂഹികമാധ്യമങ്ങൾ കേരളത്തിൽ വ്യാപകമാകുന്ന കാലഘട്ടത്തിൽ സജീവ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമായിരുന്നു അശോക് കുമാർ കർത്ത. ‘ഒരു ചൊറിയൻ പുഴു’ എന്ന തൂലികാ നാമത്തിൽ സമകാലിക വിഷയങ്ങളെ ആക്ഷേപഹാസ്യ ശൈലിയിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഈ കുറിപ്പുകളുടെ സമാഹാരമാണ് ‘രഹസ്യമായി നിങ്ങളെ പ്രണയിക്കുന്നത് ആര്’ എന്ന പുസ്തകം. സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രഭാഷണങ്ങളും അദ്ദേഹം സമാഹരിച്ചിട്ടുണ്ട്.
ഭാര്യ: പി. എസ്. ശ്രീജയ (റിട്ട. അസിസ്റ്റന്റ് കമ്മീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്). മക്കൾ: എ. ഹരിശങ്കർ കർത്ത (എസ്.ബി.ഐ, ചെന്നിത്തല), അഡ്വ. ശ്രീലക്ഷ്മി കർത്ത (കാനഡ). മരുമക്കൾ: ഡോ. പി. ലക്ഷ്മി, എസ്. ഘനശ്യാം. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സാഹിത്യ-നവമാധ്യമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക ലോകത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

