സ്റ്റേഡെ: ജർമനിയുടെ വടക്കൻ നഗരമായ സ്റ്റേഡെയിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ജർമൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു വ്യക്തിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ കൃത്യമായ പങ്ക് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ മറ്റ് പ്രതികൾ ആരും ഒളിവിലില്ലെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
നഗരമധ്യത്തിന് പുറത്തുള്ള പ്രദേശത്താണ് വെടിവെപ്പ് നടന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ മേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ച് വ്യാപകമായ പരിശോധന നടത്തി. ഹാംബെർഗിന് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഏകദേശം 50,000 പേർ താമസിക്കുന്ന നഗരമാണ് സ്റ്റേഡെ. ജർമനിയിൽ ഇത്തരത്തിലുള്ള കൂട്ടവെടിവെപ്പ് സംഭവങ്ങൾ വളരെ അപൂർവ്വമായാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. എങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചില ശ്രദ്ധേയമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ജർമനിയിൽ നടന്ന സമാനമായ ആക്രമണങ്ങൾ വലിയ ചർച്ചയായിരുന്നു. 2023-ൽ ഹാംബെർഗിലെ യഹോവയുടെ സാക്ഷികളുടെ ആരാധനാലയത്തിലുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനുമുമ്പ് 2016-ൽ മ്യൂണിക്കിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്. നിലവിലെ സംഭവത്തിൽ കൃത്യമായ ആക്രമണ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

