തിരുവനന്തപുരം: സംസ്ഥാന ബജറ്റ് യാഥാർത്ഥ്യബോധമില്ലാത്തതും നടപ്പിലാക്കാൻ ആവശ്യമായ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതുമാണെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ഗോപകുമാർ എംഎൽഎ വിമർശിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ പേരുമാറ്റി അവതരിപ്പിച്ചാണ് ബജറ്റിൽ വികസനത്തിന്റെ ചിത്രം വരച്ചുകാട്ടാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുവാക്കളെയും കർഷകരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടെങ്കിലും, അവയ്ക്കായി തുച്ഛമായ തുക മാത്രമാണ് നീക്കിവെച്ചിട്ടുള്ളതെന്ന് ഗോപകുമാർ ചൂണ്ടിക്കാട്ടി. വയോജന ക്ഷേമം, ഗ്ലോബൽ ഫർണിച്ചർ മാർട്ട് തുടങ്ങിയ പദ്ധതികൾക്കായി 10 കോടി രൂപ വീതം വകയിരുത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. സംസ്ഥാനത്തിന് ലഭിക്കാനുള്ള 25,000 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനെക്കുറിച്ച് ബജറ്റിൽ മൗനം പാലിക്കുകയാണെന്നും, വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ബജറ്റിനേക്കാൾ 302 കോടി രൂപയുടെ കുറവാണ് വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
സാഗർമാല ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളെ ‘മിഷൻ സമുദ്ര’ എന്ന പേരിൽ പുതിയതായി അവതരിപ്പിച്ചതിനെയും അദ്ദേഹം വിമർശിച്ചു. നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി. ക്ഷേമ പെൻഷൻ വർധന സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഇല്ലാത്തതും കശുവണ്ടി അഴിമതി വിഷയത്തിൽ സർക്കാരിന്റെ മൗനവും ബജറ്റ് ചർച്ചയിൽ അദ്ദേഹം ചോദ്യം ചെയ്തു. കേരളത്തിൽ ഭാവിയിൽ ബിജെപിക്ക് ഭരണസാധ്യതയുണ്ടെന്ന സിപിഎം നേതാവ് രവീന്ദ്രനാഥിന്റെ പരാമർശത്തെ സ്വാഗതം ചെയ്ത അദ്ദേഹം, സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സാഹചര്യങ്ങൾ രൂപപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു.

