ലണ്ടൻ: വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ ഉണ്ടായ കത്തിക്കുത്ത് സംഭവത്തെത്തുടർന്ന് യുകെയിൽ വ്യാപകമായ വംശീയ-കുടിയേറ്റ വിരുദ്ധ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബെൽഫാസ്റ്റിന്റെ വിവിധ ഭാഗങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം പൊതുമുതലുകൾ നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. അക്രമം വടക്കൻ അയർലൻഡിന്റെ മറ്റ് മേഖലകളിലേക്കും ലണ്ടൻ ഉൾപ്പെടെയുള്ള യുകെയിലെ പ്രധാന നഗരങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി നോർത്ത് ബെൽഫാസ്റ്റിൽ വെച്ച് നാൽപ്പത് വയസ്സുകാരനായ സ്വദേശിയെ സുഡാൻ പൗരനായ അഭയാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കഴുത്തിനും മുഖത്തിനും മാരകമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ തെരുവിലിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഈസ്റ്റ് ബെൽഫാസ്റ്റിൽ പൊതുഗതാഗത സംവിധാനമായ ഗ്ലൈഡർ ബസ് അക്രമികൾ തീയിട്ടു നശിപ്പിച്ചു. കൂടാതെ വിദേശികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റുകൾക്കും വീടുകൾക്കും നേരെയും വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി.
സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ച യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ, തെരുവിലെ അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. ജനങ്ങൾ സമാധാനം പാലിക്കണമെന്നും പോലീസിന് അന്വേഷണം നടത്താൻ അവസരമൊരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിൽ ഭീകരവാദ ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വധശ്രമത്തിന് അറസ്റ്റിലായ മുപ്പതുകാരനായ സുഡാൻ സ്വദേശിയെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. സൗതാംപ്ടണിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയുണ്ടായ ഈ സുരക്ഷാ വീഴ്ചകൾ യുകെയിൽ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസിനെ തെരുവിൽ വിന്യസിച്ചിട്ടുണ്ട്.

