അന്താരാഷ്ട്ര വാർത്ത: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഊർജ്ജ മേഖലയിലെ ഗവേഷണ സ്ഥാപനമായ റിസ്റ്റാഡ് എനർജി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതായി പ്രഖ്യാപിച്ചതോടെയാണ് ആഗോള വിപണിയിൽ ആശങ്ക വർധിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് എണ്ണ ഉൽപാദനത്തിൽ നേരത്തെ തന്നെ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗൾഫിലെ പ്രധാനപ്പെട്ട ആറ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രതിദിന ഉൽപാദനത്തിൽ 1.18 കോടി ബാരലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. യുഎസിലെ പെട്രോളിയം ശേഖരത്തിലെ വർദ്ധനവും, ചൈന ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ചതും, സൗദി അറേബ്യയിലെ യാൻബു തുറമുഖം വഴിയുള്ള നീക്കങ്ങളും വിപണിയിൽ നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, പുതിയ സംഘർഷാവസ്ഥ സ്ഥിതിഗതികളെ വീണ്ടും പ്രവചനാതീതമാക്കിയിരിക്കുകയാണ്.
മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ തന്നെ ആഗോള വിപണിയിൽ ഏകദേശം 100 കോടി ബാരൽ അസംസ്കൃത എണ്ണയുടെ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുകൊണ്ടുള്ള ഇറാന്റെ തീരുമാനം. യുഎസ് ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് ടെഹ്‌റാൻ അറിയിച്ചു. എണ്ണ ടാങ്കറുകൾക്കും വാണിജ്യ കപ്പലുകൾക്കും ഉൾപ്പെടെ കർശന നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനം ലംഘിച്ച് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് രാജ്യത്തിന്റെ കപ്പലുകൾക്കുനേരെയും വെടിയുതിർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഈ ആക്രമണങ്ങൾ സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

