തലച്ചോറിനെ ബാധിക്കുന്ന ഏറ്റവും മാരകമായ കാൻസറുകളിലൊന്നായ ഗ്ലിയോബ്ലാസ്റ്റോമയെ (Glioblastoma) ചെറുക്കുന്നതിൽ നിർണായകമായൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് യുഎസിലെ മാസ് ജനറൽ കാൻസർ സെന്ററിലെ ഗവേഷകർ. പുതുതായി വികസിപ്പിച്ചെടുത്ത ‘CARv3-TEAM-E T-cell തെറാപ്പി’ എന്ന നൂതന ഇമ്മ്യൂണോതെറാപ്പി ചികിത്സാ രീതി, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ അതിശയകരമായ ഫലങ്ങളാണ് നൽകുന്നത്. ഇത് ലോകമെമ്പാടുമുള്ള രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു.
മുൻപ് കീമോതെറാപ്പിക്ക് വിധേയരായ, 57-നും 74-നും ഇടയിൽ പ്രായമുള്ള മൂന്ന് രോഗികളിലാണ് ഈ പരീക്ഷണം നടത്തിയത്. രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളെ ഉപയോഗിച്ച് കാൻസറിനെ ചെറുക്കുന്ന പരമ്പരാഗത CAR-T തെറാപ്പി രക്താർബുദത്തിന് ഫലപ്രദമായിരുന്നെങ്കിലും, മസ്തിഷ്ക കാൻസറുകളിൽ വേണ്ടത്ര ഫലം കണ്ടിരുന്നില്ല. ഈ പോരായ്മ പരിഹരിക്കുന്നതിനായി, മരുന്നിലേക്ക് ബൈ സ്പെസിഫിക് ടി-സെൽ എൻഗേജിങ് ആന്റിബോഡി മോളിക്യൂളുകൾ സംയോജിപ്പിച്ചാണ് പുതിയ ചികിത്സ വികസിപ്പിച്ചത്. കാൻസർ ട്യൂമറുകളെ കൃത്യമായി കണ്ടെത്തി നശിപ്പിക്കാൻ ഇത് സഹായിക്കുന്നു.
വേഗത്തിൽ ഫലം ലഭിക്കുന്നതിനായി മരുന്ന് നേരിട്ട് തലച്ചോറിലേക്കാണ് കുത്തിവയ്ക്കുന്നത്. ഒറ്റ ഡോസ് കൊണ്ട് തന്നെ ട്യൂമറിന്റെ വലിപ്പം ഗണ്യമായി കുറഞ്ഞതായി ഡോക്ടർമാർ കണ്ടെത്തി. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഒരു രോഗിയിൽ വെറും അഞ്ച് ദിവസം കൊണ്ട് തലച്ചോറിലെ ട്യൂമർ പൂർണ്ണമായും അപ്രത്യക്ഷമായി എന്നതാണ്.
കുത്തിവയ്പ്പിന് ശേഷം പനിയോ ചെറിയ മാനസിക ബുദ്ധിമുട്ടുകളോ പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, രോഗികൾ മികച്ച രീതിയിലാണ് പരീക്ഷണത്തോട് പ്രതികരിച്ചത്. ഈ ചികിത്സയുടെ ദീർഘകാല ഫലപ്രാപ്തി ഉറപ്പാക്കാൻ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നുണ്ടെങ്കിലും, ആധുനിക കാൻസർ ചികിത്സാ രംഗത്തെ വലിയൊരു വിപ്ലവമായാണ് ഈ കണ്ടെത്തലിനെ ഇപ്പോൾ ലോകം നോക്കിക്കാണുന്നത്.

