തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയിൽ കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയ പരാജയങ്ങൾക്ക് ഒരു സാമൂഹിക പ്രസ്ഥാനത്തെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തെയും ബലിയാടാക്കാനുള്ള നീക്കം ചരിത്രത്തോടും സാമൂഹിക യാഥാർത്ഥ്യങ്ങളോടുമുള്ള അനാദരവാണെന്ന് കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ രൂപംകൊണ്ട എസ്.എൻ.ഡി.പി യോഗം ഒരു നൂറ്റാണ്ടിലേറെയായി സാമൂഹിക നവോത്ഥാനം, വിദ്യാഭ്യാസ പുരോഗതി, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ സാമൂഹിക നീതി, വിദ്യാഭ്യാസ വികസനം, സാമ്പത്തിക ശാക്തീകരണം എന്നീ മേഖലകളിൽ സംഘടന നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കുന്നതിന് സാമൂഹിക സംഘടനകളെ കുറ്റപ്പെടുത്തുന്ന രീതി ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും, ഇത്തരം പ്രസ്താവനകൾ സാമൂഹിക ഐക്യത്തെ ബാധിക്കുമെന്നും കൗൺസിൽ വിലയിരുത്തി.
തനിക്കെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളെ ജനങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുമെന്ന ആത്മവിശ്വാസവും കൗൺസിൽ പ്രകടിപ്പിച്ചു. പ്രസ്താവന പിൻവലിച്ച് എസ്.എൻ.ഡി.പി യോഗത്തോടും ലക്ഷക്കണക്കിന് അംഗങ്ങളോടും ഖേദം പ്രകടിപ്പിക്കണമെന്ന് എ.എൻ. ഷംസീറോട് കൗൺസിൽ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ സമത്വദർശനത്തിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന പോരാട്ടം തുടരുമെന്നും കൗൺസിൽ ഏകകണ്ഠമായി പ്രഖ്യാപിച്ചു. എം.എൻ. സോമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെള്ളാപ്പള്ളി നടേശൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി പ്രമേയം അവതരിപ്പിച്ചു. പി. സുന്ദരൻ, വിപിൻരാജ്, ബേബിറാം, പി.കെ. പ്രസന്നൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

