തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. മോഹൻദാസിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
കേസിലെ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും, മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ശക്തമായി എതിർത്തു. പൊലീസ് വീട്ടിലെത്തി തന്നെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് മോഹൻദാസ് കോടതിയെ അറിയിച്ചു. കൂടാതെ, കസ്റ്റഡി അപേക്ഷ പോലും സമർപ്പിക്കാതെ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച വൈകുന്നേരം കൊച്ചിയിലെ വസതിയിൽ നിന്നാണ് സൈബർ പൊലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. പൊതുസമാധാനം തകർക്കുന്നതും ഭീതി പരത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

