കൊച്ചി: പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ എന്നിവയോടനുബന്ധിച്ചുള്ള നീണ്ട അവധി ആരംഭിച്ചതോടെ കൊച്ചി നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. സ്വന്തം നാടുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്നവരുടെ എണ്ണം വർധിച്ചതോടെ നഗരത്തിൽ നിന്നുള്ള വാഹനങ്ങളുടെ ഒഴുക്ക് കൂടി. കൊച്ചി നഗരത്തിനുള്ളിൽ പൊതുവെ തിരക്ക് കുറവാണെങ്കിലും പുറത്തേക്കുള്ള പ്രധാന ജംഗ്ഷനുകളായ കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിൽ വൻ ബ്ലോക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം മുതൽ തൃപ്പൂണിത്തുറ, അങ്കമാലി, പറവൂർ മേഖലകളിലേക്കും ഈ തിരക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
പ്രധാന കുരുക്കുകൾ എവിടെയൊക്കെ?
- കുമ്പളം – അരൂർ ഭാഗം: അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണവും അരൂർ പാലത്തിന് സമീപമുള്ള റോഡ് പണികളും ഈ ഭാഗത്ത് ഗതാഗതം ദുഷ്കരമാക്കുന്നു. വൈറ്റിലയിൽ നിന്നും കൊച്ചി നഗരത്തിൽ നിന്നുമുള്ള വാഹനങ്ങൾ സംഗമിക്കുന്ന കുണ്ടന്നൂർ ജംഗ്ഷനിലും വൻ ബ്ലോക്കാണ്. ഇതിനുപുറമെ കുമ്പളം പാലത്തിന് ഇരുവശവുമുള്ള തിരഞ്ഞെടുപ്പ് സ്ക്വാഡിന്റെ വാഹന പരിശോധന കൂടിയാകുമ്പോൾ കുമ്പളം ടോൾ പ്ലാസ മുതൽ കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നിര.
- അങ്കമാലി – വടക്കൻ മേഖല: വടക്കൻ കേരളത്തിലേക്ക് പോകുന്നവരുടെയും എം.സി റോഡിൽ നിന്നുള്ള വാഹനങ്ങളുടെയും സംഗമസ്ഥാനമായ അങ്കമാലിയിൽ കിലോമീറ്ററുകൾ നീളുന്ന കുരുക്കുണ്ട്.
- ഇടപ്പള്ളി – ആലുവ: കൊച്ചി നഗരത്തിൽ നിന്നുള്ളവരും വൈറ്റില ഭാഗത്ത് നിന്നുള്ളവരും ചേരുന്ന ഇടപ്പള്ളി ജംഗ്ഷനിലും വൻ തിരക്കാണ്. നാളെ ഇടപ്പള്ളി പള്ളിയിൽ കുരിശിന്റെ വഴി നടക്കുന്നതിനാൽ ഉച്ചതിരിഞ്ഞ് ഈ ഭാഗത്ത് വലിയ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, ആലുവ ടൗൺ, മണപ്പുറം, ദേശീയപാതയിലെ യാത്രക്കാരും വിമാനത്താവള യാത്രക്കാരും ചേരുന്ന അത്താണി എന്നിവിടങ്ങളിലും വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്.
യാത്രാക്ലേശം ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ
തെക്കോട്ട് (ആലപ്പുഴ/ചേർത്തല ഭാഗത്തേക്ക്) പോകുന്നവർക്ക്: * കൊച്ചി നഗരത്തിൽ നിന്നുള്ളവർക്ക് ദേശീയപാതയിലെ കുരുക്ക് ഒഴിവാക്കാൻ തോപ്പുംപടി-ചെല്ലാനം-അർത്തുങ്കൽ തീരദേശ റോഡ് വഴി യാത്ര ചെയ്യാം.
- പള്ളുരുത്തി വഴി അരൂർ-എടക്കൊച്ചി പാലം കടന്നും ദേശീയപാതയിലേക്ക് കയറാം.
- വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറ-ഉദയംപേരൂർ-വൈക്കം വഴി ചേർത്തല റോഡ് ഉപയോഗിക്കുന്നത് ദൂരം കൂടുതലാണെങ്കിലും തിരക്ക് ഒഴിവാക്കാൻ സഹായിക്കും.
- കുണ്ടന്നൂരിലെ ബ്ലോക്ക് ഒഴിവാക്കാൻ നെട്ടൂർ പള്ളിക്ക് സമീപമുള്ള ഇടറോഡുകൾ വഴി മാടവന ജംഗ്ഷനിലെത്തി അരൂരിലേക്ക് പോകാം.
വടക്കോട്ട് (തൃശ്ശൂർ/എയർപോർട്ട് ഭാഗത്തേക്ക്) പോകുന്നവർക്ക്:
- തൃപ്പൂണിത്തുറ, കളമശ്ശേരി ഭാഗങ്ങളിൽ നിന്ന് വരുന്നവർ ദേശീയപാത ഒഴിവാക്കി സീപോർട്ട്-ഏയർപോർട്ട് റോഡ് വഴി അത്താണി-അങ്കമാലി ഭാഗത്തേക്ക് പോവുക. എയർപോർട്ടിലേക്ക് പോകുന്നവർക്കും ഈ വഴിയാണ് ഏറ്റവും നല്ലത്.
- ഇടപ്പള്ളിയിലെ കുരുക്ക് ഒഴിവാക്കാൻ കണ്ടെയ്നർ റോഡ് വഴി ഏലൂർ വ്യവസായ മേഖലയിലൂടെ ആലുവ യു.സി കോളേജ് ഭാഗത്തേക്ക് പോകാവുന്നതാണ്.
കർശന നടപടികളുമായി പോലീസ്
തിരക്ക് നിയന്ത്രിക്കുന്നതിനായി വൈറ്റില ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ട്രാഫിക് പോലീസിന്റെ ഡ്യൂട്ടി സമയം രാത്രി എട്ട് മണിയിൽ നിന്ന് 11 മണിവരെയാക്കി നീട്ടിയിട്ടുണ്ട്. കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഭാരവാഹനങ്ങൾക്ക് ഇടപ്പള്ളി പാലത്തിന് താഴെ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും കൊച്ചി സിറ്റി ട്രാഫിക് പോലീസ് (വെസ്റ്റ്) അറിയിച്ചു. ആലുവ മുതൽ പറവൂർ കവല വരെയുള്ള ഭാഗങ്ങളിലും പോലീസിന്റെ പ്രത്യേക ശ്രദ്ധയുണ്ട്. ഇടപ്പള്ളി പള്ളിയുടെ മുന്നിലും തൊട്ടടുത്ത തിരിവുകളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

