തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മേയർ വി.വി. രാജേഷ് രംഗത്ത്. കൗൺസിൽ യോഗത്തിനിടെ അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും, നഗരസഭയുടെ ഔദ്യോഗിക രേഖയ്ക്ക് കേടുപാടുകൾ വരുത്താൻ ശ്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് യോഗത്തിൽ ബഹളമുണ്ടായത്. പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നഗരസഭയുടെ നിലപാട് വിശദീകരിച്ച ശേഷം യോഗം ആരംഭിച്ചെങ്കിലും, കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടെ ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങൾ, അത് നശിപ്പിക്കാനും വെള്ളമൊഴിച്ച് കേടുവരുത്താനും മുതിർന്നതായും മേയർ ആരോപിച്ചു. സംഘർഷത്തിനിടെ മണ്ണന്തല കൗൺസിലർ ചെമ്പഴന്തി ഉദയന്റെ ഷർട്ട് ശബരീനാഥ് വലിച്ചുകീറിയതായും, കൈയാങ്കളിയിൽ നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
നിയമപരമായ മാർഗങ്ങളിലൂടെ വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ ഔദ്യോഗിക രേഖകൾ നശിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് മേയർ കൂട്ടിച്ചേർത്തു. 34 കൗൺസിലർമാർ ഒപ്പിട്ട നിവേദനം ലഭിച്ചാൽ ചട്ടപ്രകാരം സ്പെഷ്യൽ കൗൺസിൽ യോഗം വിളിക്കാൻ താൻ തയ്യാറാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും, പോലീസിൽ പരാതി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷം ആസൂത്രിതമായി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് കൗൺസിൽ ജീവനക്കാരും വെളിപ്പെടുത്തി. അറ്റൻഡൻസ് രജിസ്റ്റർ കൈമാറുന്നതിനിടെ കെ.എസ്. ശബരിനാഥ് രജിസ്റ്റർ കൈവശപ്പെടുത്തുകയും, തിരികെ ആവശ്യപ്പെട്ട ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് ആരോപണം

