കൊല്ലം: കേരളത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ ബംഗ്ലാദേശ് പൗരന്മാർക്ക് ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ച് നൽകുന്ന സംഘം പിടിയിൽ. കൊല്ലം കുലശേഖരപുരത്ത് നിന്ന് ബംഗ്ലാദേശ് സ്വദേശിയായ മുംതാസ് എന്ന യുവതിയെ ഭീകരവിരുദ്ധ സേന (എടിഎസ്) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇവർ കുടുംബസമേതം കൊട്ടാരക്കരയിലാണ് താമസിച്ചിരുന്നത്. ‘ഹീര മഹൽ, ആദിനാട് തെക്ക്, കുലശേഖരപുരം പഞ്ചായത്ത്’ എന്ന വിലാസത്തിൽ ഇവർ വ്യാജമായി റേഷൻ കാർഡ് സംഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജരേഖകൾ നിർമ്മിച്ച് നൽകുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഭീകര സംഘടനകളുടെ കേരളത്തിലെ സ്ലീപ്പിങ് സെല്ലുകളുടെ സഹായത്തോടെയാണ് ഇത്തരം രേഖകൾ തയ്യാറാക്കുന്നത്. കേരളത്തിൽ എത്തുന്ന ബംഗ്ലാദേശ് പൗരന്മാർ വ്യാജരേഖകൾക്കായി മുംതാസിനെയാണ് പ്രധാനമായും സമീപിച്ചിരുന്നത്. ബംഗാൾ, ആസാം എന്നിവിടങ്ങളിലെ വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിൽ രേഖകൾ സംഘടിപ്പിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചില അക്ഷയ സെൻററുകൾ ഭീകരവിരുദ്ധ സേനയുടെ കർശന നിരീക്ഷണത്തിലാണ്. ഭീകരവാദികളെ കേരളത്തിലേക്ക് ആകർഷിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നതായി എടിഎസ് മുന്നറിയിപ്പ് നൽകുന്നു. കൊട്ടാരക്കരയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി 36 ബംഗ്ലാദേശികളെയാണ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ ഉടൻ തന്നെ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

