കൊച്ചി: സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പദ്ധതികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഹിസ്റ്റെറക്ടമി (ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ) ശസ്ത്രക്രിയയ്ക്ക് ശേഷം ശമ്പളത്തോടുകൂടിയ മെഡിക്കൽ അവധിക്ക് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. കേരള സർവീസ് റൂൾസ് (കെ.എസ്.ആർ) അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. സമഗ്ര ശിക്ഷ കേരളയിൽ സ്പെഷ്യൽ എജ്യൂക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ്, മോളി പി.സി എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഈ വിധി പുറപ്പെടുവിച്ചത്.
കരാർ ജീവനക്കാർക്ക് പ്രസവാവധിയും ഗർഭഛിദ്ര അവധിയും അനുവദിക്കുന്ന ഉത്തരവിൽ ഹിസ്റ്റെറക്ടമി അവധി പ്രത്യേകം പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഇവരുടെ അപേക്ഷകൾ തള്ളിയിരുന്നു. കെ.എസ്.ആർ പാർട്ട് ഒന്നിലെ റൂൾ 100, 101 എന്നിവ കരാർ ജീവനക്കാർക്ക് ബാധകമാണെങ്കിലും, റൂൾ 101എ പ്രകാരമുള്ള ഹിസ്റ്റെറക്ടമി അവധി പ്രത്യേകം ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, താത്കാലിക ജീവനക്കാർക്ക് പ്രസവം, ഗർഭഛിദ്രം തുടങ്ങിയ സാഹചര്യങ്ങളിൽ അവധി നൽകുമ്പോൾ, വലിയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിന് അവധി നിഷേധിക്കുന്നത് യുക്തിരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വനിതാ ജീവനക്കാരെ ക്ഷേമനടപടികളിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശസ്ത്രക്രിയയുടെ കാരണമായി ഫൈബ്രോയിഡിനെ ചൂണ്ടിക്കാട്ടിയുള്ള സർക്കാർ വാദവും കോടതി തള്ളി. ഹർജിക്കാരുടെ അവധി അപേക്ഷകൾ നിരസിച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയ കോടതി, അർഹമായ അവധി അപേക്ഷകൾ കാലതാമസമില്ലാതെ പരിഗണിക്കാനും 16 ആഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശം നൽകി. കരാർ ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൽ നിർണായകമാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

