സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 13,215 രൂപയും, ഒരു പവൻ സ്വർണത്തിന് 1,05,720 രൂപയുമാണ് ഇന്നത്തെ നിരക്ക്.
18 കാരറ്റ് സ്വർണവിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 130 രൂപ കുറഞ്ഞ് 10,855 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 235 രൂപ എന്ന നിരക്കിൽ തുടരുന്നു.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് സംസ്ഥാനത്തെ സ്വർണ വിപണിയിലും പ്രതിഫലിച്ചത്. വരാനിരിക്കുന്ന യുഎസ് ഫെഡ് യോഗത്തിലെ പലിശ നിരക്ക് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ലാഭമെടുപ്പും, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിലുണ്ടായ താൽക്കാലിക ശമനവുമാണ് വില കുറയാൻ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സ്വർണവിലയിൽ കുറവുണ്ടായെങ്കിലും ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് അധികച്ചെലവ് നേരിടേണ്ടി വരും. ഇന്ന് ഒരു പവൻ ആഭരണം വാങ്ങുന്നതിന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതികളും ഉൾപ്പെടെ 1,13,500 രൂപയെങ്കിലും നൽകേണ്ടി വരുമെന്നാണ് വിപണിയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

