ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തന്റെ കരിയറിലെ നിർണായക ലക്ഷ്യങ്ങൾ മുൻനിർത്തി ബംഗളൂരുവിലേക്ക് സ്ഥിരതാമസം മാറ്റിയിരിക്കുകയാണ്. കഠിനമായ പരിശീലനത്തിനും ശാരീരികക്ഷമതയ്ക്കും കൂടുതൽ സമയം കണ്ടെത്തുന്നതിനായി ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിന് സമീപമാണ് താരം പുതിയ വീട് വാടകയ്ക്കെടുത്തിരിക്കുന്നത്. ഇതോടെ ബിസിസിഐയുടെ അത്യാധുനിക പരിശീലന കേന്ദ്രത്തെ സ്ഥിരം താവളമാക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന പ്രത്യേകതയും ഹാർദിക് സ്വന്തമാക്കി.
പരിക്കുകളിൽ നിന്ന് വിട്ടുനിൽക്കാനും ഫിറ്റ്നസ് ഉയർന്ന നിലവാരത്തിൽ കാത്തുസൂക്ഷിക്കാനും ലോകോത്തര പരിശീലന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ഈ നീക്കം. കരിയറിൽ ഇനിയും അഞ്ച് മുതൽ ആറ് വർഷം വരെ ഉന്നത നിലവാരത്തിൽ കളിക്കാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് താരം. ഇതിനായി ചിട്ടയായ പരിശീലനത്തിനും ആരോഗ്യപരിപാലനത്തിനും ഏറ്റവും വലിയ പ്രാധാന്യം നൽകുകയാണ് അദ്ദേഹം.
2027 ഏകദിന ലോകകപ്പും ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്ന 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സുമാണ് ഹാർദിക്കിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പദ്ധതികളിൽ നിർണായക സാന്നിധ്യമായി തുടരാനുള്ള താരത്തിന്റെ ദീർഘവീക്ഷണമായാണ് ഈ തീരുമാനത്തെ കായികലോകം നോക്കിക്കാണുന്നത്. വരാനിരിക്കുന്ന വമ്പൻ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിന്റെ വിജയപ്രതീക്ഷകൾക്ക് കരുത്തേകാൻ താരം ഇപ്പോൾ തന്നെ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

