തിരുവനന്തപുരം: വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചപ്പോൾ ഇ.പി. ജയരാജൻ മർദിച്ചു എന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദ് നൽകിയ പരാതിയിലാണ് കോടതി നിർദേശം. നേരത്തെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ കേസ് അവസാനിപ്പിച്ചുകൊണ്ട് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ ഫർസീൻ മജീദ് കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വലിയതുറ എസ്.എച്ച്.ഒയ്ക്ക് നിർദേശം നൽകിയത്.
2022 ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ അന്ന് വിമാനത്തിലുണ്ടായിരുന്ന ഇ.പി. ജയരാജന്റെ പരാതിയെത്തുടർന്ന് വലിയതുറ പോലീസ് വധശ്രമത്തിന് കേസെടുക്കുകയുണ്ടായി. ഫർസീൻ മജീദ്, നവീൻകുമാർ, സുധീപ് ജയിംസ്, യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് ശബരീനാഥൻ എന്നിവരാണ് ഈ കേസിലെ പ്രതികൾ.
അതേസമയം, വിമാനത്തിനുള്ളിൽ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ച് ഇ.പി. ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയിൽ ജയരാജനെതിരെയും കേസെടുത്തിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇപ്പോൾ കോടതി നിർദേശിച്ചിരിക്കുന്നത്. വിമാനത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പരിശോധിക്കുന്നത് കേസിൽ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.

