തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ വിമർശനവുമായി രംഗത്തുവന്ന മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിസിമാർക്ക് മതനിരപേക്ഷതയെക്കുറിച്ച് ക്ലാസെടുക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തികഞ്ഞ രാഷ്ട്രീയ കാപട്യമാണെന്ന് അദ്ദേഹം ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് സ്വന്തം സർക്കാർ അധികാരത്തിൽ എത്തിയതെന്ന സത്യം മുഖ്യമന്ത്രി സൗകര്യപൂർവം മറക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെടുന്നവരും ഭരണഘടനയെ വെല്ലുവിളിക്കുന്നവരുമായ ശക്തികളുമായി രാഷ്ട്രീയ സഹവർത്തിത്വം പുലർത്തുന്നവർക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അവകാശമില്ല. മതത്തിന്റെ പേരിൽ രാഷ്ട്രീയം പറയുന്നവരുമായി അധികാരം പങ്കിടുകയും, അതേസമയം ദേശീയ ഐക്യം ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസ് പോലുള്ള പ്രസ്ഥാനങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സർവകലാശാലകൾ രാഷ്ട്രീയ നിയന്ത്രണങ്ങളിൽ നിന്ന് മാറി പ്രവർത്തിക്കേണ്ടവയാണെന്നും ദേശീയ വിഷയങ്ങളിലുള്ള ചർച്ചകളിൽ പങ്കെടുക്കാൻ അക്കാദമിക് സമൂഹത്തിന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണനത്തിന്റെയും കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും, കേരളത്തിലെ പുതുതലമുറ ഇന്ന് ദേശീയതയ്ക്ക് മുൻഗണന നൽകുന്നതിലേക്ക് മാറിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

