ന്യൂഡൽഹി: 2026-ലെ പുരുഷ-വനിതാ ഹോക്കി ലോകകപ്പിൽ സുപ്രധാന മാറ്റങ്ങളുമായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (എഫ്.ഐ.എച്ച്). ലോകകപ്പിലെ പതിവ് ക്വാർട്ടർ ഫൈനൽ ഘട്ടം ഒഴിവാക്കി പുതിയ മത്സരക്രമമാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ബെൽജിയവും നെതർലൻഡ്‌സും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഓഗസ്റ്റ് 15 മുതൽ 30 വരെയാണ് നടക്കുന്നത്.
പുതിയ ഫോർമാറ്റ് പ്രകാരം ആദ്യ ഘട്ടത്തിൽ 16 ടീമുകളെ നാല് പൂളുകളായി തിരിച്ചാണ് മത്സരിപ്പിക്കുക. ഓഗസ്റ്റ് 15 മുതൽ 20 വരെ ഓരോ ടീമും മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയാക്കും. തുടർന്ന് ഓഗസ്റ്റ് 21 മുതൽ 24 വരെ നടക്കുന്ന രണ്ടാം ഘട്ട മത്സരങ്ങളിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. ക്വാർട്ടർ ഫൈനൽ ഒഴിവാക്കിയുള്ള ഈ പുതിയ രീതിയിൽ, ആദ്യ ഘട്ടത്തിൽ ഒരേ പൂളിൽ നിന്ന് യോഗ്യത നേടുന്ന ടീമുകൾ തമ്മിലുള്ള മത്സരഫലം രണ്ടാം ഘട്ടത്തിലേക്കും പരിഗണിക്കും. ഇത് ടൂർണമെന്റിലെ ഓരോ പോയിന്റും നിർണായകമാക്കും.
പുരുഷ വിഭാഗത്തിൽ ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, വെയിൽസ് എന്നിവർക്കൊപ്പം പൂൾ ഡിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. വനിതാ വിഭാഗത്തിൽ ഇന്ത്യ, ചൈന, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരും പൂൾ ഡിയിൽ മത്സരിക്കും. പുതിയ ഫോർമാറ്റിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും, ആദ്യ മത്സരങ്ങൾ മുതൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ പരിശീലകർ വ്യക്തമാക്കി. പുരുഷ ടീം പരിശീലകൻ ക്രെയ്ഗ് ഫുൾട്ടനും ആദ്യ ഘട്ടത്തിലെ പോയിന്റുകൾ അടുത്ത റൗണ്ടിൽ നിർണായകമാകുമെന്ന് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 27, 28 തീയതികളിൽ സെമി ഫൈനലുകളും, ഓഗസ്റ്റ് 29-ന് വനിതാ ഫൈനലും ഓഗസ്റ്റ് 30-ന് പുരുഷ ഫൈനലും നടക്കും.

