തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ട് ലിമിറ്റഡിന്റെ പേരിൽ വ്യാജ കരാർ രേഖകളും ടെൻഡർ രേഖകളും ചമച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സിഇഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ കണ്ടെയ്‌നർ ട്രാൻഷിപ്പ്‌മെന്റ് പോർട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ കരാർ ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ രേഖകളിൽ വിഴിഞ്ഞം മുൻ സിഎംഡി ദിവ്യ എസ് അയ്യരുടെ പേരും വ്യാജമായി നിർമ്മിച്ച ഡിജിറ്റൽ ഒപ്പും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകൾ കാണിച്ച് വിവിധ വ്യക്തികളിൽ നിന്ന് പ്രതി പണം തട്ടിയെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതി കൊച്ചിയിൽ സംഘടിപ്പിച്ച ആഡംബര ബിസിനസ് സമ്മിറ്റിലൂടെ സമൂഹത്തിലെ പ്രമുഖരെ ഉൾപ്പെടുത്തി തന്റെ വ്യാജ കരാറിന് വിശ്വാസ്യതയുണ്ടാക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു. ഈ പരിപാടി വഴി വൻ നിക്ഷേപങ്ങൾ ആകർഷിക്കാൻ ശ്രമിച്ചുവെന്നാണ് വിലയിരുത്തൽ. വ്യാജ ടെൻഡർ രേഖകൾ കാണിച്ച് പണം നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

