കോട്ടയം: മഴക്കാലം എത്തുന്നതോടെ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങൾ ധാരാളമായി ലഭിച്ചിരുന്ന കാലം ഇന്ന് അന്യംനിന്നുപോകുന്നു. ഇത്തവണ മഴയും വെള്ളപ്പൊക്ക സാഹചര്യങ്ങളും ഉണ്ടായിട്ടും മീൻപിടിത്തത്തിനിറങ്ങുന്നവർക്ക് കാര്യമായ ലഭ്യതയില്ലെന്നതാണ് യാഥാർഥ്യം. കാരി, വരാൽ, വാള, കൂരി, ചെമ്പല്ലി, പരൽ, പള്ളത്തി തുടങ്ങിയ തദ്ദേശീയ മത്സ്യയിനങ്ങൾ ഗണ്യമായി കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. കടുത്തുരുത്തി, കുറുപ്പന്തറ, കല്ലറ, മാന്നാർ, തലയോലപ്പറമ്പ്, മുളക്കുളം തുടങ്ങിയ വിപണികളിൽ നാട്ടുമത്സ്യങ്ങളുടെ വരവ് കുത്തനെ കുറഞ്ഞതായി വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
പടിഞ്ഞാറൻ മേഖലയിലെ തോടുകളും ചെറുനദികളും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മത്സ്യസമ്പത്ത് ഇടിഞ്ഞതോടെ ഉൾനാടൻ മത്സ്യബന്ധനത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്. അപ്പർകുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിലും ചെറുകായലുകളിലും മുൻകാലങ്ങളിലുണ്ടായിരുന്ന മീൻസാന്നിധ്യം ഇപ്പോൾ കാണാനില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കല്ലറ മുതൽ വെള്ളൂർ വരെയുള്ള പഞ്ചായത്തുകളിലെ ജലാശയങ്ങൾ ഒരുകാലത്ത് മത്സ്യസമൃദ്ധമായിരുന്നെങ്കിൽ, ഇന്നവ ഏറെക്കുറെ നിശബ്ദമായി മാറിയിരിക്കുന്നു.
മത്സ്യങ്ങളുടെ വംശനാശത്തിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ജലാശയങ്ങളിൽ പായലും പോളയും വ്യാപകമായി വളർന്ന് ജലപാതകൾ തടസ്സപ്പെടുന്നത് മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ, പാടശേഖരങ്ങളിൽ അമിതമായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതും മത്സ്യജീവിതത്തിന് ഭീഷണിയാകുന്നു. ഇതിനൊപ്പം കൊല്ലിവലയുടെ ഉപയോഗം, വൈദ്യുതി ഉപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധനം, വിഷം കലർത്തിയുള്ള മീൻപിടുത്തം തുടങ്ങിയ നിയമവിരുദ്ധ പ്രവണതകളും നാട്ടുമത്സ്യങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്നു. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരവും ഫലപ്രദവുമായ ഇടപെടലുകൾ നടത്തണമെന്നാണ് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.

