ന്യൂഡൽഹി: രാജ്യത്തെ റെയിൽ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നാല് പുതിയ ട്രെയിനുകൾക്ക് തുടക്കമിട്ടു. നാന്ദേഡ്-ലോക്മാന്യ തിലക് ടെർമിനസ് എക്സ്പ്രസ്, നാന്ദേഡ്-തനക്പൂർ എക്സ്പ്രസ്, പുരി-കൊരാപുട്ട് എക്സ്പ്രസ് എന്നിവ ഫ്ലാഗ് ഓഫ് ചെയ്തതിനൊപ്പം ബ്രഹ്മപുരം-സൂറത്ത് (ഉധ്ന) അമൃത് ഭാരത് എക്സ്പ്രസ് സർവീസും വൈകിട്ട് ആരംഭിക്കും.
നാന്ദേഡ്-എൽടിടി എക്സ്പ്രസ് മഹാരാഷ്ട്രയിലെ നാന്ദേഡ്, ഹിംഗോളി, വാഷിം, അകോല, ബുൽധാന, ജൽഗാവ്, നാസിക്, താനെ, മുംബൈ നഗരപരിസരങ്ങളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. പൂർണ, ബസ്മത്, ഹിംഗോളി ഡെക്കൻ, വാഷിം, അകോല, മൽകാപൂർ, ഭുസാവൽ, ചാലിസ്ഗാവ്, മന്മാഡ്, നാസിക് റോഡ്, ഇഗത്പുരി, കല്യാൺ തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ സർവീസാണ് നാന്ദേഡ്-തനക്പൂർ എക്സ്പ്രസ്. പിലിഭിത്, ഇസ്സത്നഗർ, ബറേലി, ബദൗൺ, കാസ്ഗഞ്ച്, മഥുര, ആഗ്ര, ധോൽപൂർ, ഗ്വാളിയർ, ഝാൻസി, ലളിത്പുർ, ബീന, റാണി കമലാപതി ഭോപ്പാൽ, ഇതാർസി, ഖണ്ഡ്വ, മൽകാപൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ഈ ട്രെയിൻ നിർത്തും.
ഒഡീഷയുടെ തീരപ്രദേശത്തെയും ദക്ഷിണ ഒഡീഷയെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പുരി-കൊരാപുട്ട് എക്സ്പ്രസ്. ഖുർദ റോഡ്, ഭുവനേശ്വർ, അങ്കുൽ, സംഭൽപുർ, ബോലാംഗിർ, ദമൻജോഡി, ലക്ഷ്മിപുർ റോഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ ഈ പാതയിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, ദക്ഷിണ ഒഡീഷയെയും ഗുജറാത്തിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബ്രഹ്മപുരം-സൂറത്ത് അമൃത് ഭാരത് എക്സ്പ്രസ് പശ്ചിമ ഇന്ത്യയിലേക്കുള്ള ദീർഘദൂര യാത്ര കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

