യൂറോപ്പ്: യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന കനത്ത ഉഷ്ണതരംഗത്തോടൊപ്പം കാട്ടുതീയും അതിവേഗം പടരുന്നു. ഫ്രാന്‍സ്, സ്പെയിന്, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലായി ഇതുവരെ 19,000 ഹെക്ടറിലധികം (42,000 ഏക്കര്‍) വനഭൂമിയാണ് അഗ്നിക്കിരയായത്. തെക്കന്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,500-ഓളം ആളുകളെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. താപനില വീണ്ടും 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിക്കുമെന്ന മുന്നറിയിപ്പ് മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ പെര്‍പിഗ്നാനില്‍ മാത്രം 1,650 ഹെക്ടര്‍ ഭൂമി ഇതിനോടകം കത്തിനശിച്ചു. തീ അതിവേഗം പടര്‍ന്നത് ജനങ്ങളില്‍ വലിയ പരിഭ്രാന്തിയാണുണ്ടാക്കിയത്. വീടുകള്‍ക്ക് തൊട്ടടുത്ത് വരെ തീയെത്തിയെന്നും അവിശ്വസനീയമായ വേഗതയിലാണ് അത് പടര്‍ന്നതെന്നും ട്രെവില്ലാച്ച് ഗ്രാമത്തിലെ നാട്ടുകാര്‍ പറയുന്നു. ഗ്രീസിലെ തെസ്സലോനിക്കിയില്‍ കാട്ടുതീ ഫാക്ടറികളിലേക്ക് വരെ പടര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി. സ്പെയിനിലെ കോസ്റ്റ ബ്രാവ തീരത്ത് രണ്ട് ദിവസത്തിനുള്ളില്‍ 2,200 ഹെക്ടറിലധികം പ്രദേശമാണ് ചാരമായത്. ഉയര്‍ന്ന താപനിലയും വായുസഞ്ചാരവും കാരണം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ദുഷ്കരമായി തുടരുകയാണെന്ന് അഗ്നിശമന സേന വ്യക്തമാക്കി.
കഴിഞ്ഞ മാസം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. പഴയ താപനില റെക്കോര്‍ഡുകളെ അപേക്ഷിച്ച് പലയിടത്തും 2-3 ഡിഗ്രി സെല്‍ഷ്യസ് അധികമായാണ് ചൂട് അനുഭവപ്പെടുന്നത്. അഭൂതപൂര്‍വ്വമായ ഈ ഉഷ്ണതരംഗം ആയിരക്കണക്കിന് മരണങ്ങള്‍ക്കും കാരണമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സില്‍ മാത്രം മുന്‍ ആഴ്ചയെ അപേക്ഷിച്ച് മരണനിരക്കില്‍ 29.1 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. തീയും ചൂടും തുടരുന്നതോടെ ഈ ഭൂഖണ്ഡം വലിയൊരു ദുരന്തത്തിന്റെ വക്കിലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാനും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

