വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബുധനാഴ്ച രാത്രി ഇറാന്റെ ലക്ഷ്യങ്ങൾക്കെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ, വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ ഭീഷണി പുറത്തുവരുന്നത്.
നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയെന്നും ഇന്നും സമാനമായ രീതിയിൽ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരെ ഇന്ന് രാത്രി ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാൻ അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന് ഭീഷണിയാണെന്നും കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്റെ ആണവായുധ ശേഷി പൂർണ്ണമായും ഇല്ലാതാക്കുകയെന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, ചർച്ചകൾ നടന്നിട്ടില്ലെന്ന തരത്തിലാണ് ഇറാൻ ലോകത്തോട് പറയുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. 47 വർഷമായി പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ കേന്ദ്രമാണ് ഇറാനെന്നും, ഇനി ആരെയും ഭീഷണിപ്പെടുത്താൻ അവരെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പുതിയ മുന്നറിയിപ്പോടെ പശ്ചിമേഷ്യയിൽ സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. അമേരിക്കയുടെയും ഇറാന്റെയും നീക്കങ്ങളെ അന്താരാഷ്ട്ര സമൂഹം വലിയ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്.

