ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആലപ്പുഴ വലിയചുടുകാട്ടിൽ സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുന്നപ്ര-വയലാർ സമരസേനാനിയും സിപിഐഎം മുതിർന്ന നേതാവുമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ കുടുംബമാണ് സ്മാരക നിർമാണത്തിനെതിരെ രംഗത്തെത്തിയത്. രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയിൽ ഒരാൾക്കായി മാത്രം സ്മൃതി മണ്ഡപം പണിയുന്നത് ചരിത്രനിഷേധമാണെന്ന് ആരോപിച്ച് കുടുംബം സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് കത്തയച്ചു.
പുന്നപ്ര-വയലാർ സമരത്തിൽ ജീവത്യാഗം ചെയ്ത നിരവധി രക്തസാക്ഷികൾക്ക് പോലും വലിയചുടുകാട്ടിൽ ഇതുവരെ പ്രത്യേക സ്മാരകങ്ങൾ അനുവദിച്ചിട്ടില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു ചരിത്രപ്രധാനമായ സ്ഥലത്ത് വി.എസ്. അച്യുതാനന്ദന് മാത്രം സ്മാരകം ഉയർത്തുന്നത് ശരിയല്ലെന്നും, ഇത് വലിയചുടുകാടിന്റെ സവിശേഷതയെ മാറ്റിമറിച്ച് വി.എസിന്റെ സ്മാരക കേന്ദ്രമായി മാത്രം ഇതിനെ ചുരുക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. 1946-ലെ പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിപ്പട്ടികയും കുടുംബം കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത കേസിൽ പി.കെ. ചന്ദ്രാനന്ദൻ പത്താം പ്രതിയായിരുന്നുവെന്നും, പ്രതിപ്പട്ടികയിൽ വി.എസ്. അച്യുതാനന്ദന്റെ പേര് ഉൾപ്പെട്ടിരുന്നില്ലെന്നും ഇവർ വാദിക്കുന്നു.
വിഷയത്തിൽ നേരത്തെ തന്നെ സിപിഐ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിവാദം ശക്തമായ സാഹചര്യത്തിൽ പ്രതികരിച്ച സിപിഐഎം നേതാവ് എം.എ. ബേബി, വലിയചുടുകാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഐയും സിപിഐഎമ്മും സംയുക്തമായാണ് തീരുമാനിക്കുന്നതെന്നും, ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. അതേസമയം, വി.എസിന് സ്മാരകം വേണമെന്ന ആശയത്തെ പാർട്ടി എതിർക്കുന്നില്ലെന്നും, എന്നാൽ ടി.വി. തോമസിനും അവിടെ സ്മാരകം നിർമിക്കണമെന്നതാണ് സിപിഐയുടെ നിലപാടെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഇക്കാര്യത്തിൽ ഇരുപാർട്ടികളും തമ്മിൽ ഭിന്നതയില്ലെന്നും ചർച്ചയിലൂടെ സമവായം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

