കൊച്ചി: മതപരമായ ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ പങ്കെടുക്കരുതെന്ന പോലീസ് മേധാവിയുടെ സർക്കുലറിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ഈ സർക്കുലർ നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് തടഞ്ഞുകൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ വിശദമായി പരിശോധിക്കേണ്ട നിയമപരവും പാരമ്പര്യപരവുമായ കാര്യങ്ങളുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.
ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്തുകൊണ്ട് പി.എസ്. മഹേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. തിരുവിതാംകൂർ, കൊച്ചി മേഖലകളിലെ നിരവധി ക്ഷേത്രങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുന്നത് വർഷങ്ങളായുള്ള പാരമ്പര്യമാണെന്നും, ചില ചടങ്ങുകളിൽ ഇത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവ്വഹണമല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും യൂണിഫോമിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ചുകൊണ്ടാണ് പോലീസ് മേധാവി ഈ മാസം ആദ്യം സർക്കുലർ പുറപ്പെടുവിച്ചത്. ചില ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ പരിപാടികളിൽ പങ്കെടുത്ത് റീലുകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്തരമൊരു നടപടി. വിഷയത്തിൽ കൂടുതൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് അടുത്ത മാസം 17-ലേക്ക് മാറ്റി.

