കൊച്ചി: വയനാട് കള്ളാടിയിലുണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും, തുടര്‍ച്ചയായി ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അപകടം സംഭവിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് തന്നെ ദുരന്തസാധ്യത സംബന്ധിച്ച രേഖാമൂലമുള്ള മുന്നറിയിപ്പ് അധികൃതര്‍ക്ക് ലഭിച്ചിരുന്നുവെന്നതാണ് റിപ്പോര്‍ട്ടിലെ നിര്‍ണായക കണ്ടെത്തല്‍.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അഞ്ച് തവണ അപകടസാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളാടി പാലത്തിന് സമീപം കൂമ്പാരമായി നിക്ഷേപിച്ചിരുന്ന മണ്ണ് ഉടന്‍ നീക്കം ചെയ്യണമെന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇത് നടപ്പാക്കാന്‍ തയ്യാറായില്ലെന്ന് അമിക്കസ് ക്യൂറി വിമര്‍ശിക്കുന്നു. ദുരന്തസാധ്യതയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും അടിയന്തര ഇടപെടലുകള്‍ നടത്താനും അധികാരം ഉണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുരന്തനിവാരണ നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ സമീപനമാണ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്കോണിനും പൊതുമരാമത്ത് വകുപ്പിനും വിഷയത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കരാര്‍ പ്രകാരം മണ്ണ് നിക്ഷേപിക്കേണ്ട സ്ഥലം വ്യക്തമായി നിശ്ചയിച്ചിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. പദ്ധതി നിയമാനുസൃതമാണോ നടപ്പിലാക്കുന്നതെന്ന് പരിശോധിക്കാനുള്ള ബാധ്യത പൊതുമരാമത്ത് വകുപ്പ് നിറവേറ്റിയില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വലിയ വീഴ്ചകളുണ്ടായി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്ന് വിലയിരുത്തുന്ന റിപ്പോര്‍ട്ട്, ദിലീപ് ബില്‍ഡ്കോണിനെതിരെ മുന്‍പും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഹൈക്കോടതിയെ ഓര്‍മ്മിപ്പിക്കുന്നു. ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ കമ്പനി നിര്‍മിച്ച ഫ്ലൈഓവര്‍ തകര്‍ന്നുണ്ടായ അപകടവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

