ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനൽ അമേരിക്കൻ കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി മാറുന്നു. അർജന്റീനയും സ്പെയിനും തമ്മിൽ നടക്കുന്ന കലാശപ്പോരാട്ടം കാണാൻ ലോകമെമ്പാടുമുള്ള ആരാധകരാണ് കാത്തിരിക്കുന്നത്. ലയണൽ മെസിയും ലമീൻ യമാലും നേർക്കുനേർ വരുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ ലക്ഷങ്ങൾ മുതൽ കോടികൾ വരെ മുടക്കാൻ ആരാധകർ തയ്യാറാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഫോർബ്സ് റിപ്പോർട്ട് പ്രകാരം, ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 6,943 ഡോളർ (ഏകദേശം 5.8 ലക്ഷം രൂപ) ആണ്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിഫൈനൽ മത്സരത്തിന്റെ കുറഞ്ഞ നിരക്കായ 7,200 ഡോളറിനേക്കാൾ നേരിയ കുറവാണെങ്കിലും, ആരാധകരുടെ വൻ തിരക്ക് ടിക്കറ്റ് വില റെക്കോർഡ് ഉയരത്തിലെത്തിക്കുകയാണ്. ടിക്പിക് എന്ന ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് ഫൈനലിന്റെ ശരാശരി ടിക്കറ്റ് നിരക്ക് 11,327 ഡോളർ (ഏകദേശം 9.5 ലക്ഷം രൂപ) ആണെന്നാണ്. അമേരിക്കയിൽ ഇതുവരെ നടന്നിട്ടുള്ള കായിക മത്സരങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന ശരാശരി നിരക്കാണിത്.
ഏറ്റവും ഉയർന്ന ടിക്കറ്റ് വില സെക്ഷൻ 115എയിലെ ഒരു സീറ്റിന് 28,479 ഡോളർ (ഏകദേശം 23.8 ലക്ഷം രൂപ) വരെയാണ് ഉയർന്നിരിക്കുന്നത്. ഇതിനുമുമ്പ് അമേരിക്കയിലെ ഏറ്റവും ചെലവേറിയ കായിക മത്സരമെന്ന റെക്കോർഡ് 2024-ലെ സൂപ്പർ ബൗൾ ഫൈനലിനായിരുന്നു. സാൻ ഫ്രാൻസിസ്കോ 49േഴ്സും കാൻസാസ് സിറ്റി ചീഫ്സും തമ്മിലുള്ള ആ മത്സരത്തിന്റെ ശരാശരി ടിക്കറ്റ് വില 9,411 ഡോളർ ആയിരുന്നു. ആ റെക്കോർഡിനെയും മറികടന്നാണ് ലോകകപ്പ് ഫൈനൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നത്.

