കരൂർ: കഴിഞ്ഞ വർഷം കരൂരിൽ നടന്ന പൊതുയോഗത്തിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി വിജയ് ജൂലൈ 10, 11 തീയതികളിൽ കരൂർ സന്ദർശിക്കും. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിക്കുന്നതിനൊപ്പം, വിവിധ സർക്കാർ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.
കരൂർ സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് ഡിഎംകെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചതോടെയാണ് സന്ദർശനത്തിനുള്ള നിയമതടസ്സങ്ങൾ നീങ്ങിയത്. മുഖ്യമന്ത്രിയുടെ സന്ദർശനവും സർക്കാർ സഹായ പ്രഖ്യാപനങ്ങളും നിലവിൽ പുരോഗമിക്കുന്ന അന്വേഷണത്തെ സ്വാധീനിക്കുമെന്നായിരുന്നു ഡിഎംകെയുടെ പ്രധാന വാദം. എന്നാൽ, മുഖ്യമന്ത്രിയുടെ സന്ദർശനത്തിനോ പ്രസംഗത്തിനോ വിലക്കേർപ്പെടുത്താൻ കഴിയില്ലെന്നും, കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ ദുരിതബാധിത കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയെ രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കരുതെന്ന് താക്കീത് നൽകിയ ശേഷമാണ് ഹർജി പിൻവലിക്കാൻ ഡിഎംകെ നിർബന്ധിതരായത്.
2025 സെപ്റ്റംബർ 27-ന് കരൂർ ജില്ലയിലെ വേലുസാമിപുരത്ത് നടന്ന പൊതുയോഗത്തിനിടെയുണ്ടായ അപകടത്തിൽ 41 പേർ മരിക്കുകയും 110-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി ശ്രദ്ധയാകർഷിച്ച ഈ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടന്നു വരികയാണ്. നേരത്തെ, ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി നൽകിയിരുന്നു. ഇതിനുപുറമെ, മരിച്ചവരുടെ കുടുംബങ്ങളിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുന്ന പദ്ധതിയുടെ നടപടികൾക്കും സന്ദർശനവേളയിൽ തുടക്കമിടും. കരൂരിലെ സന്ദർശനത്തിന് ശേഷം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തി സർക്കാർ പരിപാടികളിൽ പങ്കെടുക്കാനും ജനങ്ങളോട് നേരിട്ട് നന്ദി അറിയിക്കാനും മുഖ്യമന്ത്രി ലക്ഷ്യമിടുന്നു.

