ന്യൂഡൽഹി: ഖത്തറിന്റെ മുൻ അമീറും രാജ്യത്തിന്റെ വികസനത്തിന് നിർണായക നേതൃത്വം നൽകിയ ഭരണാധികാരിയുമായ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാജ്യത്ത് ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, ദുഃഖാചരണ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ കെട്ടിടങ്ങളിലും പതാക പാതി താഴ്ത്തിക്കെട്ടും. അന്നേദിവസം ഔദ്യോഗിക വിനോദപരിപാടികളൊന്നും ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീർഘദർശിയായ നേതാവായും ഇന്ത്യയുടെ അടുത്ത സുഹൃത്തായും പ്രധാനമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും നിര്യാണത്തിൽ അനുശോചനം അറിയിച്ചു. 1995 മുതൽ 2013 വരെ ഖത്തറിന്റെ അമീറായിരുന്ന ഹമദ് ബിൻ ഖലീഫ അൽതാനി, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ആധുനികവൽക്കരണത്തിനും നിർണായക സംഭാവനകൾ നൽകിയ ഭരണാധികാരിയായാണ് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നത്.

