തിരുവനന്തപുരം: അധികാരം നിലനിർത്താനും അഴിമതി നിറഞ്ഞ രാഷ്ട്രീയം സംരക്ഷിക്കാനും കോൺഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും ബലിയാടാക്കാൻ മടിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും പത്മശ്രീ ജേതാവുമായ ആർ.വി.എസ് മണി നടത്തിയ വെളിപ്പെടുത്തലുകൾ ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാജ ‘ഹിന്ദു ഭീകരത’ എന്ന ആഖ്യാനം സൃഷ്ടിക്കുന്നതിനും വോട്ട് ബാങ്ക് രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിനുമായി ദേശീയ സുരക്ഷയെ പോലും അവഗണിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചുവെന്നാണ് ആർ.വി.എസ് മണി വെളിപ്പെടുത്തിയത്. രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതിരുന്നതിന്റെ പേരിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു. ഇത് ഗൗരവമേറിയ വിഷയമാണെന്നും കോൺഗ്രസിന്റെ പ്രവർത്തനരീതിയെ രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുംബൈ ഭീകരാക്രമണം, ഇസ്രത്ത് ജഹാൻ കേസ് തുടങ്ങിയ വിഷയങ്ങളിലും ആർ.വി.എസ് മണിയുടെ വെളിപ്പെടുത്തലുകൾ നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ വ്യാജമായി പ്രതിചേർത്ത് അദ്ദേഹത്തിന്റെ ജീവിതവും രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളും തകർക്കാൻ ശ്രമിച്ചത് കോൺഗ്രസ് ഭരണകാലത്താണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വർഷങ്ങൾക്ക് ശേഷമാണ് നമ്പി നാരായണൻ നിരപരാധിയാണെന്ന് നിയമപരമായി തെളിഞ്ഞതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾക്കെതിരെ ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

