ന്യൂയോർക്ക്: വനിതാ ടെന്നീസ് അസോസിയേഷൻ (WTA) വനിതാ ടെന്നീസ് താരങ്ങൾക്കായി പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇനിമുതൽ വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന എല്ലാ താരങ്ങളും നിർബന്ധമായും ജനിതക പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് പുതിയ നയം. ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു.
ജൈവലിംഗ നിർണയവുമായി ബന്ധപ്പെട്ട എസ്.ആർ.വൈ (SRY) ജീൻ കണ്ടെത്തുന്നതിനായുള്ള പരിശോധനയാണ് നിർബന്ധമാക്കിയത്. കവിളിൽ നിന്നുള്ള സ്വാബ് പരിശോധനയിലൂടെയോ രക്തസാമ്പിൾ ശേഖരിച്ചോ ഇത് നിർവഹിക്കാം. താരത്തിന്റെ കരിയറിൽ ഒരുതവണ മാത്രം ഈ പരിശോധന നടത്തിയാൽ മതിയാകും. നേരത്തെ നിലവിലുണ്ടായിരുന്ന, ട്രാൻസ്ജെൻഡർ വനിതകൾക്ക് നിശ്ചിത ടെസ്റ്റോസ്റ്റിറോൺ അളവ് മാനദണ്ഡമാക്കി മത്സരിക്കാൻ അവസരം നൽകിയിരുന്ന നയം ഇതോടെ റദ്ദാക്കി. നിലവിൽ പ്രൊഫഷണൽ ടെന്നീസിന്റെ ഏതെങ്കിലും തലത്തിൽ ട്രാൻസ്ജെൻഡർ വനിതകൾ മത്സരിക്കുന്നതായി വിവരമില്ലെന്നും അധികൃതർ വ്യക്തമാക്കി.
വനിതാ മത്സരങ്ങളിൽ നീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. താരങ്ങളുടെ സ്വകാര്യതയും രഹസ്യസ്വഭാവവും പൂർണമായി സംരക്ഷിച്ചുകൊണ്ടായിരിക്കും പരിശോധനയെന്ന് അധികൃതർ അറിയിച്ചു. ലോക അത്ലറ്റിക്സ് ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര കായിക സംഘടനകളും സമാനമായ കർശന യോഗ്യതാ മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ഈ നടപടി ട്രാൻസ്ജെൻഡർ താരങ്ങൾക്കും ഡി.എസ്.ഡി (Differences of Sex Development) ഉള്ളവർക്കും എതിരായ വിവേചനമാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. കായികരംഗത്തെ നീതിയും സമത്വവും സംരക്ഷിക്കാൻ ഈ നടപടി അനിവാര്യമാണെന്നാണ് അനുകൂലികളുടെ വാദം.

