തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭരണമാറ്റത്തിന് പിന്നാലെ ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾക്കെതിരെ സിൻഡിക്കേറ്റ് അംഗങ്ങളായ വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും രംഗത്ത്. സർവകലാശാലയിലെ പുതിയ ഭരണമാറ്റം “ഇടതുകാലിലെ മന്ത് വലതുകാലിലായത് പോലെ” മാത്രമാണെന്ന് ഇരുവരും വിമർശിച്ചു. സർക്കാർ നാമനിർദേശം ചെയ്ത പുതിയ അംഗങ്ങൾ പങ്കെടുത്ത ആദ്യ യോഗത്തിൽ അതീവ പ്രാധാന്യമുള്ള രണ്ട് അജണ്ടകളാണ് ചർച്ചയ്ക്ക് വന്നത്.
സർവകലാശാലയുടെ സ്റ്റാൻഡിംഗ് കൗൺസിലായിരുന്ന തോമസ് എബ്രഹാമിനെ മാറ്റി ഗിരിജാ ഗോപാലിനെ നിയമിച്ച നടപടി റിപ്പോർട്ട് ചെയ്തതായിരുന്നു ആദ്യ അജണ്ട. ഇതിനെതിരെ ഇടത് അംഗങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾ വൈസ് ചാൻസലറുടെ തീരുമാനത്തെ പിന്തുണച്ചു. വിഷയം അടുത്ത യോഗത്തിലേക്ക് മാറ്റിവയ്ക്കണമെന്ന യു.ഡി.എഫ് ഇതര അംഗങ്ങളുടെ ആവശ്യം ചട്ടപ്രകാരം അനുവദനീയമല്ലെന്ന് വ്യക്തമാക്കിയതോടെ വൈസ് ചാൻസലർ റിപ്പോർട്ട് അംഗീകരിച്ചതായി പ്രഖ്യാപിച്ചു.
തുടർന്ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പുനഃസംഘടനയിൽ, നിലവിലെ പത്ത് കമ്മിറ്റികളെ ഏഴായി ചുരുക്കാനും അവയുടെ കൺവീനർഷിപ്പ് യു.ഡി.എഫ് അംഗങ്ങൾ ഏറ്റെടുക്കാനുമുള്ള പ്രമേയം അംഗം ആർ.എസ്. ശശികുമാർ അവതരിപ്പിച്ചു. അംഗങ്ങളുടെ എണ്ണം കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇത്തരമൊരു പുനഃസംഘടന നടത്തുന്നത് “ചെരിപ്പിനനുസരിച്ച് കാൽ മുറിക്കുന്നതുപോലെയാണ്” എന്ന് വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും അഭിപ്രായപ്പെട്ടു. രണ്ട് വർഷം മുൻപ് സമാനമായ രീതിയിൽ എല്ലാ കമ്മിറ്റികളുടെയും കൺവീനർഷിപ്പ് ഏകപക്ഷീയമായി ഏറ്റെടുത്ത നടപടി തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നതെന്ന് ഇവർ ആരോപിച്ചു. സർവകലാശാലയുടെ പ്രാതിനിധ്യ ജനാധിപത്യ സ്വഭാവം തകർക്കുന്ന ഈ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർക്ക് പരാതി നൽകിയതായും സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു.

